സാഹിത്യ നൊബേല്‍ ഹംഗേറിയന്‍ എഴുത്തുകാരന്‍ ലാസ്ലോ ക്രാസ്നഹോര്‍കയ്ക്ക്

2025 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ഹംഗേറിയന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്ലോ ക്രാസ്നഹോര്‍കയ്ക്കാണ് പുരസ്‌കാരം. അപ്പോക്കലിപ്റ്റിക് ഭീകരതയുടെ നടുവില്‍, കലയുടെ ശക്തിയെ ഊട്ടിയുറപ്പിക്കുന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയവും ദര്‍ശനാത്മകവുമായ പ്രവര്‍ത്തനത്തിനാണ് അംഗീകാരം.

ഇമ്രെ കെര്‍ട്ടെസിനു (2002) ശേഷം സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടുന്ന ആദ്യ ഹംഗേറിയനാണ് ലാസ്ലോ ക്രാസ്നഹോര്‍കയ്. 2015-ല്‍ ‘Satantango’ എന്ന നോവലിന് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. സുസുമു കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം. യാഗി എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിം വര്‍ക്കുകളുടെ വികസനത്തിന് തുടക്കമിട്ടതിനാണ് അംഗീകാരം.

ജോണ്‍ ക്ലാര്‍ക്ക്, മൈക്കല്‍ എച്ച് ഡെവോറെറ്റ്, ജോണ്‍ എം. മാര്‍ട്ടിനിസ് എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ ലഭിച്ചത്. വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരായ മേരി ഇ ബ്രന്‍കോവ്, ഫ്രെഡ് റാംസ്ഡെല്‍, ജപ്പാനിലെ ഒസാക സര്‍വകലാശാലയിലെ ഷിമോണ്‍ സകാഗുച്ചി എന്നിവര്‍ക്കാണ് ലഭിച്ചത്.

സമാധാന നൊബേല്‍ പത്താം തീയതിയും സാമ്പത്തിക ശാസ്ത്ര നൊബേല്‍ ഒക്ടോബര്‍ പതിമൂന്നിനും പ്രഖ്യാപിക്കും. ആല്‍ഫ്രഡ് നോബലിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 10 ന് സ്റ്റോക്ക്‌ഹോമില്‍ നടക്കുന്ന ചടങ്ങില്‍ സ്വീഡിഷ് രാജാവ് നൊബേല്‍ ജേതാക്കള്‍ക്ക് മെഡലുകള്‍ സമ്മാനിക്കും.