ഡിസംബര്‍ 6-ന് ആക്രമണം നടത്താന്‍ നിരവധി കാറുകള്‍ വാങ്ങി; മുസമ്മിലിനൊപ്പമുള്ള ഷഹീന്റെ ചിത്രം പുറത്ത്

ന്യൂഡല്‍ഹി: ചെങ്കോട്ട ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തുന്നതിനിടെ സ്‌ഫോടക വസ്തുക്കള്‍ കൊണ്ടുപോകുന്നതിനായി അറസ്റ്റിലായ ഷഹീന്‍ സയിദ് കാര്‍ വാങ്ങുന്നതിന്റെ ചിത്രം പുറത്ത്.

ഭീകരാക്രമണം നടത്തുന്നതിനായി ഉപയോഗിക്കാന്‍ പദ്ധതിയിട്ട മാരുതി ബ്രെസ്സ വാങ്ങുന്നതിന്റെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

അല്‍ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറസ്റ്റിലായ മുസമ്മില്‍ ഷക്കീലിനൊപ്പമാണ് ഷഹീന്‍ വാഹനം വാങ്ങാന്‍ എത്തിയത്. കാര്‍ ഷോറൂമില്‍ നിന്ന് വാഹനത്തിന്റെ താക്കോലും മറ്റ് രേഖകളും സ്വീകരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. സെപ്റ്റംബര്‍ 25-ന് ഹരിയാനയിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തത്.ഡി

ഡല്‍ഹിയില്‍ വിവിധയിടങ്ങളില്‍ ആക്രമണം നടത്താന്‍ ഷഹീനും സംഘവും പദ്ധതിയിട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ആക്രമണം നടത്തുന്നതിന് ഇവര്‍ നിരവധി വാഹനങ്ങള്‍ ഉപയോഗിക്കാനും പദ്ധതിയിട്ടു. സ്‌ഫോടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്ബ് അല്‍ ഫലാഹ് സര്‍വകലാശാലയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബ്രെസ്സ കാര്‍ പൊലീസ് പിടിച്ചെടുത്തിരുന്നു.

സര്‍വകലാശാലയ്ക്ക് സമീപത്ത് നിന്ന് ഒരു മാരുതി സുസുക്കിയും കണ്ടെത്തി. ഇതില്‍ നിന്ന് റൈഫിളും പിടികൂടിയിരുന്നു. ഈ വാഹനം ജെയ്‌ഷെ മുഹമ്മദ് വനിതാ വിഭാഗം നേതാവായ ഷഹീനിന്റേതാണെന്നും റിപ്പോര്‍ട്ടുണ്ട്. ഡിസംബര്‍ ആറിന് ഭീകരാക്രമണം നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നതായാണ് വിവരം.