മോദിയ്ക്ക് ഗംഭീര സ്വീകരണം ഒരുക്കി മലേഷ്യ

ക്വാലാലംപൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മലേഷ്യയില്‍ എത്തിച്ചേര്‍ന്നു. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിന്റെ പ്രത്യേക ക്ഷണപ്രകാരം ക്വാലാലംപൂരില്‍ എത്തിയ പ്രധാനമന്ത്രിക്ക് വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

തന്റെ സുഹൃത്തായ അന്‍വര്‍ ഇബ്രാഹിം നേരിട്ടെത്തി നല്‍കിയ സ്വീകരണത്തില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് മോദി എക്സില്‍ (ട്വിറ്റര്‍) കുറിച്ചു. വിമാനത്താവളത്തിലെ ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം ഇരുനേതാക്കളും ഒരേ വാഹനത്തിലാണ് ക്വാലാലംപൂരിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പരിപാടിയിലേക്ക് യാത്ര തിരിച്ചത്.

പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാനമായും താഴെ പറയുന്ന മേഖലകളില്‍ ചര്‍ച്ചകള്‍ നടക്കും:

സുരക്ഷാ മേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കുക. ഡോര്‍ണിയര്‍ വിമാനങ്ങളുടെ വില്‍പന, സുഖോയ്-30 വിമാനങ്ങളുടെയും സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളുടെയും അറ്റകുറ്റപ്പണി എന്നിവയില്‍ ഇന്ത്യയും മലേഷ്യയും സഹകരിച്ചേക്കും.വ്യാപാരം, ഡിജിറ്റല്‍ സാങ്കേതികവിദ്യ, പുനരുപയോഗ ഊര്‍ജ്ജം, സെമികണ്ടക്ടര്‍ മേഖല എന്നിവയില്‍ പുതിയ കരാറുകള്‍ ഒപ്പിടാന്‍ സാധ്യതയുണ്ട്.

മലേഷ്യയിലുള്ള ഏകദേശം 30 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ വംശജരുമായി പ്രധാനമന്ത്രി സംവദിക്കും. ഇരുരാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ‘ജീവനുള്ള പാലമാണ്’ ഇന്ത്യന്‍ സമൂഹമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

2024 ഓഗസ്റ്റില്‍ മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം ഇന്ത്യ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മോദിയുടെ ഈ സന്ദര്‍ശനം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാറിനെ സ്വാഗതം ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രി മലേഷ്യയിലേക്ക് പുറപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. ഞായറാഴ്ച നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും.