കൊലപാതകക്കേസില്‍ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അടക്കം നാല് സി പി എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

imagebകൊല്ലം : കോളിളക്കം സൃഷ്ടിച്ച അഞ്ചല്‍ ഏരൂര്‍ നെട്ടയം രാമഭദ്രന്‍ വധക്കേസില്‍ നാല് സി.പി.എം നേതാക്കള്‍ സി.ബി.ഐയുടെ പിടിയില്‍. കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാനും സി.പി.എം കൊല്ലം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ എസ്. ജയമോഹന്‍, സി.പി.എം കൊല്ലം ജില്ല കമ്മിറ്റി അംഗം കെ. ബാബു പണിക്കര്‍, ഡി.വൈ.എഫ്.ഐ നേതാവും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗവുമായ കുണ്ടറ സ്വദേശി മാക്സന്‍, ഡി.വൈ.എഫ്.ഐ നേതാവ് പുനലൂര്‍ സ്വദേശി റിയാസ് എന്നിവരാണ് അറസ്റ്റിലായത്. ഏരൂരിലെ കോണ്‍ഗ്രസ് മണ്ഡലം വൈസ്പ്രസിഡന്റും ഐഎന്‍ടിയുസി ഏരൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റുമായ നെട്ടയം രാമഭദ്രനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.ഇവരെ തിരുവനന്തപുരം സി.ബി.ഐ യൂനിറ്റ് സംഘം കൊട്ടാരക്കരയില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തശേഷം തിരുവനന്തപുരത്തത്തെിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന അഞ്ചല്‍ ഏരിയ സെക്രട്ടറി പി.എസ്. സുമന്‍ ഒളിവിലാണെന്നാണ് വിവരം.
2010 ഏപ്രില്‍ 10നാണ് കൊലപാതകം നടക്കുന്നത്. രാത്രി ഒന്‍പത് മണിയോടെ വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന രാമഭദ്രനെ ഭാര്യയുടെയും മകളുടെയും മുന്നില്‍വച്ച് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രാമഭദ്രന്റെ വീടിന് സമീപത്തെ ക്ഷേത്രത്തില്‍ നടന്ന ഉത്സവുമായി ബന്ധപ്പെട്ട സംഘട്ടനത്തില്‍ ഇടപെട്ടതാണ് പ്രകോപനം. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ജാമ്യത്തിലിറക്കിയതിനാണ് രാമഭദ്രനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ലോക്കല്‍ സെക്രട്ടറിയട്ടം 16 പേരെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പോലീസ് കേസ് അട്ടിമറിക്കുകയാണെന്നാരോപിച്ച് രാമഭദ്രന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടു. എന്നാല്‍ ആദ്യഘട്ടത്തില്‍ സിബിഐ കേസ് ഏറ്റെടുക്കാന്‍ തയ്യാറായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിന്ദു വീണ്ടും ഹൈക്കോടതി സമീപിച്ചു. ഇതോടെയാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അതേസമയം, ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ച കേസിന്‍െറ നടപടി പുരോഗമിക്കവെ സി.ബി.ഐ നടത്തിയ അറസ്റ്റ് ചട്ടവിരുദ്ധമാണെന്ന് സി.പി.എം ജില്ല നേതൃത്വം ആരോപിച്ചു.