പ്രതികാരം തീര്‍ക്കുവാന്‍ വേണ്ടി സ്ത്രീകള്‍ ആരോപിക്കുന്ന വ്യാജ ബലാല്‍സംഗക്കേസുകള്‍ വര്‍ധിക്കുന്നതായി കോടതി

പ്രണയപരാജയത്തിനു ശേഷം മുന്‍ കാമുകനെ കുടുക്കുവാന്‍ വേണ്ടി സ്ത്രീകള്‍ ആരോപിക്കുന്ന വ്യാജ ബലാല്‍സംഗക്കേസുകളുടെ എണ്ണം രാജ്യത്ത് കൂടി വരുന്നതായി കോടതി. ബോംബെ  ഹൈക്കോടതിയാണ് പ്രണയകാലത്ത് പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും പിന്നീട് ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് പരാതി നല്‍കുന്നതും വര്‍ധിച്ചു വരുന്നതായി അഭിപ്രായപ്പെട്ടത്. മുന്‍ കാമുകനെതിരെ 20 വയസുകാരിയായ യുവതി നല്‍കിയ കേസ് പരിഗണിക്കുന്നതിനിടയിലാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഇത്തരം കേസുകള്‍ സ്വീകരിക്കുന്നതിന് മുന്‍പ് പോലീസ് കാര്യങ്ങള്‍ വ്യക്തമായി അന്വേഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രണയകാലത്ത് കമിതാക്കള്‍ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും പിന്നീട് പ്രണയ ബന്ധം വഷളാകുമ്പോള്‍ കാമുകനെതിരെ ബലാത്സംഗക്കേസ് കൊടുക്കുകയും ചെയ്യുന്നത് സര്‍വ്വ സാധാരണമായ ഒന്നായി മാറിവരികയാണ്. പ്രണിയക്കുന്ന സമയത്ത് സ്ത്രീയും പുരുഷനും ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നുണ്ട്. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് തെറ്റല്ല. എന്നാല്‍ പ്രണയ ബന്ധത്തില്‍ വിള്ളലുണ്ടാകുകയോ ബന്ധം തകരുകയോ ചെയ്താല്‍ കാമുകനായിരുന്ന പുരുഷനെതിരെ ബലാത്സംഗക്കേസ് നല്‍കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതായി കോടതി തന്നെ പറയുന്നു. തുടര്‍ന്ന്‍ കേസും നൂലാമാലകളും കാരണം പുരുഷന് ജയില്‍ വാസവും കുറ്റവാളി എന്ന പേരും ലഭിക്കുന്നു. അതേസമയം നമ്മുടെ നാട്ടിലെ നിലവിലെ നിയമ വ്യവസ്ഥ വെച്ച് ഒരു പെണ്‍കുട്ടി പരാതിയുമായി സമീപിച്ചാല്‍ കേസെടുക്കാതിരിക്കാന്‍ പോലീസിന് കഴിയില്ല. പ്രണയ പരാജയങ്ങള്‍ക്ക് പിന്നാലെ സമര്‍പ്പിക്കുന്ന ഇത്തരം കേസുകള്‍ സ്വീകരിക്കുന്നതിന് മുന്‍പ് പോലീസ് വിശദമായ അന്വേഷണം നടത്തണമെന്നു കോടതി  അഭിപ്രായപ്പെട്ടു.