മതത്തിനെ കൂട്ടുപിടിച്ച് പാര്‍ട്ടികള്‍ ഇലക്ഷന് വോട്ടു കേള്‍ക്കരുത് എന്ന് കോടതി ; ഇതൊക്കെ നമ്മുടെ നാട്ടില്‍ നടക്കുമോ
ഇലക്ഷന് രാഷ്ട്രീയ പാര്‍ട്ടികള്‍ മതങ്ങളെ ഉപയോഗിക്കുന്നത് നിരോധിച്ചു കൊണ്ട് സുപ്രീംകോടതി. ഇനി മുതല്‍ ജാതി, മതം, വംശം എന്നിവയുടെ പേരിൽ രാഷ്ട്രീയ പ്രവർത്തകർ വോട്ടുപിടിക്കുന്നത് കുറ്റകരമാകും . ജാതിയുടെയോ സമുദായത്തിന്റേയോ ഭാഷയുടേയോ പേരില്‍ പ്രചാരണം പാടില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തിരഞ്ഞെടുപ്പു മതേതരപ്രക്രിയയാണെന്നും വ്യക്തമാക്കി. സുപ്രീംകോടതി ഭരണഘടനാ ബഞ്ചിലെ ഏഴിൽ മൂന്ന് ജഡ്ജിമാർ വിധിയോട് വിയോജിച്ചു. മൗലിക അവകാശം തെരഞ്ഞെടുപ്പിലും ബാധകമെന്ന് വിയോജിപ്പ് അറിയിച്ചുകൊണ്ട് മൂന്ന് ജഡ്ജിമാർ വ്യക്തമാക്കി.
ജനപ്രതിനിധിയുടെ പ്രവർത്തനങ്ങള്‍ മതേതരമായിരിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം തികച്ചും വ്യക്തിപരമാണ്. അതില്‍ ഭരണകൂടത്തിന് ഇടപെടാൻ അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പു നേട്ടങ്ങൾക്കായി മതത്തെ ഉപയോഗപ്പെടുത്തുന്നതു തിരഞ്ഞെടുപ്പു നിയമപ്രകാരം അഴിമതി വിഭാഗത്തിൽ ഉൾപ്പെടുത്താമോ എന്ന കാര്യവും കോടതി പരിശോധിച്ചു. ‘ഹിന്ദുത്വം എന്നത് ഇവിടുത്തെ ജനങ്ങളുടെ ജീവിതരീതിയാണ്’ എന്ന 1995ലെ സുപ്രീം കോടതിയുടെ വിധിയാണ് ഹിന്ദുത്വ വിധി. ഇതിനെതിരായ ഹര്‍ജികള്‍ 2014ല്‍ സുപ്രീം കോടതി ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. ഈ ഹരജികളാണ് ഇപ്പോള്‍ സുപ്രീം കോടതി തീര്‍പ്പാക്കിയത്. എന്നാല്‍ ഇക്കാലത്ത് ഇതൊക്കെ നടപ്പിലാകുമോ എന്നാണ് പലരും ചോദിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ മുഖ്യ വോട്ടു ബാങ്ക് തന്നെ ഇത്തരം മതങ്ങളാണ്.അതുമല്ല മതങ്ങളുടെ പിന്തുണയുള്ള ധാരാളം രാഷ്ട്രീയ പാര്‍ട്ടികള്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നിലവിലുണ്ട്.