ബംഗളൂരുവില്‍ സ്ത്രീകള്‍ക്ക് നേരെ ലൈംഗിക അതിക്രമണം ഉണ്ടാകുവാന്‍ കാരണം വസ്ത്രധാരണം എന്ന് മന്ത്രി

ബംഗളൂരുവില്‍ പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ സ്ത്രീകള്‍ക്ക് നേരെ വ്യാപകമായ രീതിയില്‍ ലൈംഗിക അതിക്രമണം ഉണ്ടാകുവാന്‍ കാരണം അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ എന്ന് കര്‍ണ്ണാടക ആഭ്യന്തര മന്ത്രി. പാശ്ചാത്യ രീതിയിലുള്ള വസ്ത്രധാരണമാണ് ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ എന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറയുന്നു. ഒരു സ്വകാര്യ ന്യൂസ്ചാനലിന് നൽകിയ അഭിമുഖത്തിലാണ് പുതുവത്സരാഘോഷത്തിന് എത്തിയവർ പാശ്ചാത്യവേഷമാണ് ധരിച്ചിരുന്നതെന്ന് മന്ത്രി വിമർശിച്ചത്. അവർ പാശ്ചാത്യരുടെ മനസ് മാത്രമല്ല, വേഷവും അനുകരിക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് പ്രശ്നമുണ്ടായത്. നിങ്ങൾക്കറിയമല്ലോ ഈ പരിതസ്ഥിതയിൽ ഇത്തരം കാര്യങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ പൊലീസിന് എല്ലാവരേയും നിയന്ത്രിക്കാൻ കഴിയണമെന്നില്ല. മന്ത്രി പറഞ്ഞു. നഗരത്തില്‍ പുതുവത്സരാഘോഷത്തിനത്തെിയ സ്ത്രീകള്‍ക്കുനേരെ വ്യാപക ലൈംഗികാതിക്രമം നടന്നിരുന്നു. ബ്രിഗേഡ് റോഡ്, എം.ജി റോഡ് എന്നിവിടങ്ങളിലാണ് രാത്രി 11ന് ശേഷം അതിക്രമം ഉണ്ടായത്. അക്രമികൾ പലരുടെയും ശരീരത്തില്‍ കയറിപ്പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എത്തിയ പലര്‍ക്കും ദുരനുഭവമുണ്ടായി. നിരവധി പേരാണ് ഇതുകാരണം പുതുവര്‍ഷപ്പുലരിക്ക് നില്‍ക്കാതെ മടങ്ങിയത്. അതേസമയം മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദിത്തമാണെന്ന് ആരോപിച്ച് സ്ത്രീ സംഘടനകൾ രംഗത്തെത്തി.