ജിഷ്ണുവിന്റെ മരണം ; അന്വേഷണ ഉദ്യോഗസ്ഥനെതിരെ ആഞ്ഞടിച്ച് പി സി ജോര്‍ജ്ജ്

കോളേജ് അധികൃതരുടെ ശാരീരിക മാനസിക പീഡനത്തെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ജിഷ്ണുവിന്‍റെ മരണത്തില്‍ തന്‍റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറഞ്ഞു പി സി ജോര്‍ജ്ജ്. വിദ്യാഭ്യാസം കച്ചവടമായി മാറ്റിയ വലിയ ലോബികൾ നിലനിൽക്കുന്ന ഈ നാട്ടിൽ മാറി മാറി വരുന്ന കേരളത്തിലെ രാഷ്ട്രീയ, ഭരണ വർഗ്ഗങ്ങൾ ജനങ്ങൾക്കൊപ്പം നിലകൊള്ളാതെ എന്നും ഈ വിദ്യാഭ്യാസ കച്ചവടക്കാർക്കൊപ്പം നിലകൊള്ളുകയാണ് ചെയ്തിട്ടുള്ളത് എന്ന് പി സി ആരോപിക്കുന്നു. അതുപോലെ ജിഷ്ണുവിന്‍റെ മരണം അന്വേഷിക്കുവാന്‍ വേണ്ടി സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥനെതിരെയും പി സി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച്ച വരെ അനധികൃത സ്വത്തു സമ്പാദന കേസിൽ സസ്പ്പെൻഷനിൽ കഴിഞ്ഞിരുന്ന ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി. ബിജു കെ സ്റ്റീഫന് സര്‍ക്കാര്‍ ഈ കേസിന്റെ അന്വേഷണ ചുമതല നല്‍കിയതാണ് പി സിയെ ഇത്തരത്തില്‍ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത് എന്ന് വ്യക്തം. ആർക്കുവേണ്ടിയാണ് സര്‍ക്കാര്‍ ഈ പ്രഹസനം നടത്തുന്നത് എന്നും പി സി കേള്‍ക്കുന്നു. അഴിമതിയുടെ കറപുരളാത്ത മാനേജുമെന്റിന്റെ പണത്തിന് കീഴടങ്ങാത്ത കഴിവുറ്റതും സത്യസന്ധരുമായ പോലീസ് ഉദ്യോഗനു തന്നെ വേണം ഈ കേസിന്റെ അന്വേഷണ ചുമതല ഏല്‍പ്പിക്കാന്‍. അല്ലെങ്കിൽ കക്കയം ക്യാമ്പില്‍ രാജന്‍ കേസില്‍ സംഭവിച്ച ദുര്‍ഗതി തന്നെ ജിഷ്ണുവിനും ഉണ്ടാകും എന്നും പി സി മുന്നറിയിപ്പ് നല്‍കുന്നു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പി സി തന്‍റെ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച ഈ ക്രൂരതയുടെ വാര്‍ത്തകള്‍ മുഖ്യധാര മാധ്യമങ്ങളും , ജിഷ്ണു അംഗമായ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും ആദ്യം കണ്ടില്ല എന്ന് നടിച്ചിരുന്നു.എന്നാല്‍ സോഷ്യല്‍ മീഡിയ നടത്തിയ വന്‍പ്രതിഷേധത്തെ തുടര്‍ന്ന്‍ എസ് എഫ് ഐ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ വിഷയത്തില്‍ ഇടപെടുകയും. കഴിഞ്ഞ ദിവസം കോളേജ് അടിച്ചു തകര്‍ക്കുകയും ചെയ്തപ്പോഴാണ് മാധ്യമങ്ങളും സര്‍ക്കാരും വിഷയത്തില്‍ ഇടപെടുവാന്‍ കാരണമായത്.എന്നാല്‍ കേസ് അന്വേഷിക്കാന്‍ ഒരു അഴിമതിക്കാരനെ തന്നെ സര്‍ക്കാര്‍ നിയോഗിച്ചതിലൂടെ കോളേജ് മാനേജ്മെന്റിനെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയുന്നത് എന്ന് വ്യക്തമാവുകയാണ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

വിദ്യാഭ്യാസം കച്ചവടമായി മാറ്റിയ വലിയ ലോബികൾ നിലനിൽക്കുന്ന ഈ നാട്ടിൽ മാറി മാറി വരുന്ന കേരളത്തിലെ രാഷ്ട്രീയ, ഭരണ വർഗ്ഗങ്ങൾ ജനങ്ങൾക്കൊപ്പം നിലകൊള്ളാതെ എന്നും ഈ വിദ്യാഭ്യാസ കച്ചവടക്കാർക്കൊപ്പം നിലകൊള്ളുകയാണ് ചെയ്തിട്ടുള്ളത്.
ജിഷ്ണു എന്ന കൊച്ചുകുഞ്ഞു പീഡിപ്പിക്കപ്പെട്ട് കൊലചെയ്യപ്പെടുകതന്നെയാണ് ചെയ്തത്. എന്നിട്ടും കൊലക്കുറ്റത്തിന് കേസെടുക്കാതെ നെഹ്റു കോളേജ് മാനേജ്‌മെന്റിനെ സംരക്ഷിക്കുന്ന നടപടിയുമായാണ് പോലീസ് മുന്നോട്ട് പോകുന്നത്. കേരളത്തിലും അതുപോലെ അന്യസംസ്ഥാനങ്ങളിലുമായി പടർന്ന് കിടക്കുന്ന നെഹ്റു കോളേജ് എന്ന വിദ്യാഭ്യാസ കച്ചവട ലോബിയെ നിലക്ക് നിർത്തി സത്യസന്ധമായ ഒരന്വേഷണം നടന്ന് ജിഷ്ണുവിനും, ആ കുഞ്ഞിന്റെ കുടുംബത്തിനും നീതി ലഭിക്കണമെങ്കിൽ, അഴിമതിയുടെ കറ പുരളാത്ത സത്യസന്ധനായ ഒരന്വേഷണ ഉദ്യോഗസ്ഥൻ തന്നെ വേണം ഈ കേസ് അന്വേഷിക്കാൻ.
പക്ഷെ ഇവിടെ സംഭവിച്ചതാകട്ടെ കഴിഞ്ഞ ആഴ്ച്ച വരെ അനധികൃത സ്വത്തു സമ്പാദന കേസിൽ സസ്പ്പെൻഷനിൽ കഴിഞ്ഞിരുന്ന ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി. ബിജു കെ സ്റ്റീഫന് ഈ കേസിന്റെ അന്വേഷണ ചുമതല നൽകുകയാണ് ഉണ്ടായത്.
ആർക്കുവേണ്ടിയാണ് ഈ പ്രഹസനം.
അഴിമതിയുടെ കറപുരളാത്ത മാനേജുമെന്റിന്റെ പണത്തിന് കീഴടങ്ങാത്ത കഴിവുറ്റതും സത്യസന്ധരുമായ പോലീസ് ഉദ്യോഗനു തന്നെ വേണം ഈ കേസിന്റെ അന്വേഷണ ചുമതല. അല്ലെങ്കിൽ കക്കയം ക്യാമ്പിൽ നിന്നാരംഭിച്ച സാധാരണക്കാരന്റെ നീതി നിഷേധം ഇവിടെയും തുടരും.
ജിഷ്ണുവിനും കുടുംബത്തിനും നീതി ലഭിക്കുവാൻ മുഖ്യമന്ത്രി അടിയന്തരമായി നടപടി കൈക്കൊള്ളണം.
പി. സി. ജോർജ്ജ്
എം എൽ എ