വാട്സ്ആപ്പും ; ഫേസ്ബുക്കും സുരക്ഷിതമല്ല ; വിഷയത്തില്‍ സുപ്രിംകോടതി കേന്ദ്രത്തിന് നോട്ടീസയച്ചു

ന്യൂഡൽഹി :  ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ സുരക്ഷിതമല്ലെന്ന ആശങ്ക നിലനില്‍ക്കെ വിഷയത്തില്‍  കേന്ദ്ര സർക്കാർ, ട്രായ് എന്നിവരോട് വീശദീകരണം ആവശ്യപ്പെട്ട് സുപ്രിംകോടതി നോട്ടീസ് പുറപ്പെടുവിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. ഫേസ്ബുക്ക്, വാട്ട്സപ്പ് എന്നിവ ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചതായി പരാതിക്കാരൻ കർമണായ സിങ് പറഞ്ഞു. കേസിൽ അറ്റോർണി ജനറൽ മുകുൾ റോഹ്തകിയോടും ഇടപെടാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു. ഇരു ആപ്പുകളുടെയും സേവനങ്ങൾ ലഭിക്കുന്നതിന് ഉപഭോക്താവിനെ നിർബന്ധിക്കുന്നില്ലെന്ന കമ്പനികളുടെ വാദത്തോടെ ഡൽഹി ഹൈകോടതി തള്ളിയ കേസാണ് സുപ്രിംകോടതി സ്വീകരിച്ചത്. മൊബൈലിൽ നിന്നും വാട്ട്സപ്പ് ആപ്പ് ഡിലീറ്റ് ചെയ്യുന്നതോടൊപ്പം അതിലെ വിവരങ്ങളും ഇല്ലാതാക്കണമെന്ന് കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വാട്ട്സപ്പ് അക്കൗണ്ട് ഇല്ലാതാക്കിയവരുടെ വിവരങ്ങൾ ഫേസ്ബുക്കുമായി  പങ്കിടരുതെന്നും കോടതി പറഞ്ഞിരുന്നു.  വാട്‌സ് ആപ്പിന്റെ ഉടമയായ ഫേസ്ബുക്കിനും മറ്റുള്ളവര്‍ക്കും വേണമെങ്കില്‍ വാട്‌സ് ആപ്പിലെ എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ വായിക്കാന്‍ കഴിയുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി നടപടി. രാജ്യത്തെ 15 കോടി ആളുകളുടെ വ്യക്തിഗത ആശയവിനിമയങ്ങള്‍ ഭീഷണയിലാണെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. ഇത്തരത്തില്‍ സ്വകാര്യതേയേക്കുറിച്ച് സംശയമുള്ളപ്പോള്‍ വാട്‌സ് ആപ്പും ഫേസ്ബുക്കും ഉപയോഗിക്കാതിരുന്നാല്‍ പേരെ എന്നും കോടതി ചോദിച്ചു. ഭരണഘടനയുടെ പരിച്ഛേദം 19, 21 എന്നിവ അനുസരിച്ച് സ്വകാര്യത സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹജരായ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വാദിച്ചു. ഇതേത്തുടര്‍ന്നാണ് രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കലണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാര്‍ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടത്.