സിനിമയിലെ സ്ത്രീ വിരുദ്ധത ; സംവിധായകന്‍ രഞ്ജിത്തിനെതിരെ സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ട സംഭവങ്ങുടെ പശ്ചാത്തലത്തില്‍ സിനിമകളിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ ആവര്‍ത്തിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടു രംഗത്തുവന്ന നടന്മാരെയും അത്തരം ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയവരെയും അപഹസിച്ച സംവിധായകന്‍ രഞ്ജിത്തിന് എതിരെ സോഷ്യല്‍ മീഡിയ. കഴിഞ്ഞദിവസം മാതൃഭൂമി പത്രത്തില്‍ ‘സുഹൃത്തിന് കരുത്തും സിനിമയ്ക്ക് തിരുത്തുമായി പൃഥ്വിരാജിന്റെ മാപ്പ്’ എന്ന തലക്കെട്ടില്‍ പ്രേംചന്ദ് എഴുതിയ ലേഖനത്തിനു മറുപടിയെന്നോണം വന്ന രഞ്ജിതിന്റെ കുറിപ്പാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. തന്റെ സിനിമകളിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ താന്‍ തിരുത്തിയെഴുതാമെന്നു പറഞ്ഞ രഞ്ജിത് ലേഖകന്റെ ഭാര്യാ പിതാവ് അന്തരിച്ചുപോയ ടി. ദാമോദരന്റെ ചിത്രത്തിലെ സ്ത്രീവിരുദ്ധ ഭാഷണങ്ങള്‍ ആര് മാറ്റിയെഴുതുമെന്നും ചോദിക്കുന്നു. ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പലരും രഞ്ജിത്തിന്റെ സിനിമകളിലെ സ്ത്രീ വിരുദ്ധത ചൂണ്ടിക്കാട്ടി രംഗത്ത് വന്നിരിക്കുന്നത്. മാതൃഭൂമി പത്രത്തില്‍ രഞ്ജിത്ത് എഴുതിയത് പല നിലയ്ക്കും ഒരു ഉത്തരംപോലും അര്‍ഹിക്കുന്നില്ല എന്ന് ചിലര്‍ പറയുന്നത് . അത് മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ വരുന്നു എന്നതുതന്നെ വിചിത്രമാണ്. പ്രേംചന്ദ്, അദ്ദേഹത്തിന്റെ അമ്മായിഅച്ഛന്‍ മരിക്കുന്നതിന് മുന്‍പെഴുതിയ കഥകളില്‍ തിരുത്ത് വരുത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇതില്‍ രണ്ടുമൂന്ന് കാര്യങ്ങളുണ്ട്. ‘ഭാര്യാപിതാവ്’ എന്നൊക്കെ പറയുന്നതില്‍ ഭയങ്കരമായിട്ടുള്ള സ്ത്രീവിരുദ്ധതയുണ്ട് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. രണ്ട്, ഭാര്യാപിതാവിന്റെ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കുകയല്ലല്ലോ ഈ ലേഖകന്റെ പണി. ഏറ്റവും സ്ത്രീവിരുദ്ധമായിട്ടുള്ള മൂന്ന് സംഭാഷണങ്ങളാണ് അദ്ദേഹം പത്രത്തില്‍ എടുത്തെഴുതിയത്. അവ ഏതൊക്കെ സിനിമകളിലുള്ളതാണെന്ന് അദ്ദേഹത്തിന് അറിയുമോ എന്നുപോലും എനിക്ക് സംശയമുണ്ട്. പൃഥ്വിരാജ് ഒരു കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം മരിച്ചുപോയ അച്ഛനെക്കൂടി തിരുത്തണമായിരുന്നെന്ന് ആവശ്യപ്പെട്ടിരുന്നെങ്കില്‍ രഞ്ജിത്ത് പറഞ്ഞതിന്റെ അര്‍ഥം എനിക്ക് മനസിലാവുമായിരുന്നു. അതേസമയം ഞാനും പ്രേക്ഷകരും മറന്നുപോയിരിക്കാനിടയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ എന്റെ സിനിമകളില്‍ എത്രയുണ്ട് എന്നു കണ്ടെത്തിത്തന്നാല്‍ ഇതുപോലെ മാറ്റിയെഴുതാന്‍ തയ്യാറാണ് എന്നാണു രഞ്ജിത്ത് പറയുന്നത്.