കൊച്ചി മെട്രോ ഉദ്ഘാടനം: ഇ ശ്രീധരനെ തഴഞ്ഞു, പ്രതിപക്ഷനേതാവിനും വേദിയില്‍ സ്ഥാനമില്ല

കൊച്ചി: കേരളം കാത്തിരിക്കുന്ന കൊച്ചി മെട്രോ ഓടിത്തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. എന്നാല്‍ ഈ അഭിമാന പദ്ധതിയുടെ നെടുംതൂണായ ഡി.എം.ആര്‍.സി. ഉപദേശകന്‍ ഇ. ശ്രീധരനെ കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ നിന്ന് ഒഴിവാക്കി. കെ.വി.തോമസ് എം.പി, പി.ടി. തോമസ് എം.എല്‍.എ, കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ് എന്നിവര്‍ക്കും വേദിയില്‍ സ്ഥാനമില്ല.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പേരും വേദിയിലിരിക്കേണ്ടവരുടെ പട്ടികയിലില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പട്ടികയിലാണ് ഈ പേരുകള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള തീരുമാനം അംഗീകരിക്കുന്നുവെന്നും പരാതിയില്ലെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ ഉദ്ഘാടനവേദിയില്‍ ഇരിക്കേണ്ടവരുടെ പട്ടികയില്‍ ഒമ്പതുപേരുടെ പട്ടികയാണ് നല്‍കിയിരുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയുള്ള എസ്.പി.ജിയുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം ഇത് ആറാക്കി ചുരുക്കിയപ്പോഴാണ് ഇ. ശ്രീധരന്‍ അടക്കമുള്ളവര്‍ ഒഴിവാക്കപ്പെട്ടത്. സുരക്ഷാ ചര്‍ച്ചകള്‍ക്കുശേഷമാണ് തീരുമാനം.പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി എന്നിവര്‍ക്ക് മാത്രമാണ് വേദിയില്‍ സ്ഥാനം.