രണ്ടാംഘട്ടം കെഎംആര്‍എല്‍ നടത്തട്ടെ; കൊച്ചി മെട്രോക്കൊപ്പം ഇനി ഇ ശ്രീധരനില്ല

കൊച്ചി: മെട്രോയുടെ രണ്ടാം ഘട്ടനിര്‍മ്മാണത്തില്‍ താനും ഡി.എം.ആര്‍.സിയും ഉണ്ടാകില്ലെന്ന് ഇ.ശ്രീധരന്‍. രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ കെ.എം.ആര്‍.എല്‍. പ്രാപ്തരാണ്. ഡി.എം.ആര്‍.സിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. ഉദ്ഘാടനത്തിന് മുന്നോടിയായി മെട്രോയുടെ അവസാനവട്ട ഒരുക്കങ്ങള്‍ നിരാക്ഷിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.

ഉദ്ഘാടന ചടങ്ങിലെ വേദിയിലേക്ക് തന്നെ ക്ഷണിക്കാത്തതില്‍ പരാതിയോ പരിഭവമോ ഇല്ല. തന്നെ ഒഴിവാക്കിയത് മാധ്യമങ്ങളാണ് വിവാദമാക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനം. ക്ഷണിച്ചാല്‍ വേദിയിലുണ്ടാകും. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നും മെട്രോ പൂര്‍ണമായും ഉദ്ഘാടനത്തിനായി സജ്ജമായതായും അദ്ദേഹം പറഞ്ഞു.

ആലുവ മുതല്‍ പാലാരിവട്ടം വരെയുളള 13 കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ കൊച്ചി മെട്രോയുടെ സര്‍വീസ്. ആലുവ മുതല്‍ പേട്ട വരെയുളളതാണ് മെട്രോയുടെ ആദ്യഘട്ടം. രണ്ടാം ഘട്ടമായി ഉദ്ദേശിക്കുന്നത് കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയും പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുമുളള ഭാഗമാണ്.