മന്‍സിയ വീണ്ടും പര്‍ദ്ദയണിയുമ്പോള്‍…

കലയ്ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച് മലപ്പുറത്തുകാരി മന്‍സിയ വീണ്ടും പര്‍ദ്ദ ധരിക്കുന്നു. കലയെ പ്രണയിച്ചതിന്റെ പേരില്‍ ജീവിതത്തില്‍ മത യാഥാസ്ഥിതികരുടെ കൂരമ്പുകള്‍ നേരിട്ട മന്‍സിയ റഫീക്ക് മംഗല്ലശ്ശേരിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ”എന്ന് മമ്മാലി എന്ന ഇന്ത്യക്കാരന്‍” എന്ന പുതിയ ചിത്രത്തിലൂടെയാണ് മുസ്ലീം മത വിശ്വാസിയായി വെള്ളിത്തിരയിലെത്തുന്നത്. നടനവേദിയില്‍ നിന്ന് അഭിനയ ലോകത്തേക്ക് പ്രവേശിക്കുന്ന മന്‍സിയ വര്‍ഷങ്ങള്‍ക്ക്ു മുമ്പ് അഴിച്ചു വെച്ച പര്‍ദ്ദ കഥാപാത്രത്തിനായ് വീണ്ടും എടുത്തണിയുമ്പോള്‍ വലിയ പ്രതീക്ഷയിലാണ്.

മന്‍സിയയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മതത്തേക്കാള്‍ നൃത്തോപാസനയെ നെഞ്ചോട് ചേര്‍ത്തതിനാലായിരുന്നു മന്‍സിയയെ മലപ്പുറത്തെ വള്ളുവമ്പുറം മഹല്ലില്‍ നിന്ന് പുറത്താക്കിയത്. മതത്തെക്കാള്‍ വലുത് കലയാണെന്നുള്ള തിരിച്ചറിവിലൂടെയാണ് താന്‍ വളര്‍ന്നതെന്നും മന്‍സിയ പറയുന്നു. ക്ഷേത്ര കലകള്‍ അഭ്യസിച്ച് വേദിയിലവതരിപ്പിച്ചതിനാല്‍ തന്റെ ഉമ്മയുടെ ഖബറടക്കം പോലും നടത്താന്‍ മതനേതാക്കള്‍ സമ്മതിച്ചിരുന്നില്ല.

തന്നെയും കുടുംബത്തെയും സമൂഹം അവഗണിച്ചപ്പോഴുണ്ടായ ശക്തിയാണ് ഇന്ന് മന്‍സിയയുടെ കരുത്ത്. ഭരതനാട്യത്തില്‍ ഒന്നാം റാങ്കോടെ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിജയം കൈവരിച്ചപ്പോഴുണ്ടായ സന്തോഷം തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും മന്‍സിയ പറയുന്നു. ഈ വര്‍ഷം നിരവധി സ്‌കൂള്‍ കലോത്സവങ്ങളിലും നൃത്ത ഇനങ്ങളില്‍ വിധി കര്‍ത്താവായിരുന്നു മന്‍സിയ.

സമകാലിക രാഷ്ട്രീയത്തെക്കുറിച്ച് പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ എസ്. ശിവനാണ്. മലപ്പുറത്തിന്റെ സാമൂഹിക പശ്ചാത്തലത്തിലാണ് ചിത്രം നിര്‍മിക്കുന്നത്. മന്‍സിയയുടെ ജീവിതത്തെ ആസ്പദമാക്കി റഫീക്ക് മംഗല്ലശ്ശേരി 2007ല്‍ രചിച്ച റാബിയ എന്ന നാടകം രചിച്ചിരുന്നു. അന്ന് ഈ നാടകം നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് അരങ്ങില്‍ എത്തിക്കാനായത്.

അന്ന് സമൂഹം വിലക്കിയിരുന്ന മന്‍സിയയുടെ ജീവിതം പറഞ്ഞ റാബിയ എന്ന നാടകം തിരശ്ശീലയ്ക്കകത്ത് മാത്രം ഒതുക്കി വെക്കേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നുവെന്നും ‘ഷരീഫ’ എന്ന കഥാപാത്രമായി മാറാന്‍ മന്‍സിയക്ക് മാത്രമേ കഴിയൂ എന്നതിനാലാണ് മന്‍സിയയെ ”എന്ന് മമ്മാലി എന്ന ഇന്ത്യക്കാരന്‍” എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി തെരഞ്ഞെടുത്തതെന്നും റഫീക്ക് പറയുന്നു.