കൂട്ടമാനഭംഗത്തിനിരയായ 10 വയസ്സുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് സുപ്രീം കോടതി അനുമതി നിഷേധിച്ചു
കൂട്ടമാനഭംഗത്തിന് ഇരയായ 10 വയസ്സുകാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് സുപ്രീം കോടതി അനുമതി നിഷേധിച്ചു. ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. ഗര്‍ഭസ്ഥ ശിശുവിന് 32 ആഴ്ച പ്രായമായ സാഹചര്യത്തിലാണിത്.
ഗര്‍ഭച്ഛിദ്രം അനുവദനീയമായ കാലയളവ് പെണ്‍കുട്ടി പിന്നിട്ടതായി കോടതി നിരീക്ഷിച്ചു. ഗര്‍ഭച്ഛിദ്രം നടത്തുന്നത് പെണ്‍കുട്ടിക്കും ഉദരത്തിലുള്ള കുഞ്ഞിനും നല്ലതല്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും കോടതി പരിഗണിച്ചു.
ഇത്തരം സംഭവങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അലാഖ് അലോക് ശ്രീവാസ്തവയാണ് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് അപേക്ഷ തള്ളിയത്.
നിലവില്‍ പെണ്‍കുട്ടിക്കു ലഭ്യമാക്കിയിട്ടുള്ള ചികിത്സാ സൗകര്യങ്ങളിലും ആരോഗ്യ പരിരക്ഷയിലും തൃപ്തി അറിയിച്ച സുപ്രീം കോടതി, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ തള്ളിയത്.
ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടിക്കൊണ്ടുള്ള പെണ്‍കുട്ടിയുടെ അപേക്ഷ ചണ്ഡിഗഡിലെ ഒരു ജില്ലാ കോടതി തള്ളിയപ്പോഴാണ്, പൊതുതാല്‍പര്യ ഹര്‍ജിയുമായി അഭിഭാഷകന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഗര്‍ഭസ്ഥശിശുവിന് 26 ആഴ്ച പ്രായമായ സാഹചര്യത്തിലാണ് കീഴ്‌ക്കോടതി അപേക്ഷ തള്ളിയത്. ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിന് മറ്റു പ്രശ്‌നങ്ങളൊന്നുമില്ലാത്ത പക്ഷം, 20 ആഴ്ച പ്രായം വരെയാണ് ഗര്‍ഭം അലസിപ്പിക്കാന്‍ കോടതികള്‍ അനുവാദം നല്‍കാറുള്ളത്.