15കാരിയെ 5 മാസത്തോളം പീഡിപ്പിച്ചു ; 8 പേര്‍ അറസ്റ്റില്‍

കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അഞ്ച് മാസത്തോളം പീഡിപ്പിച്ച കേസില്‍ 8 പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അമ്മായിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 17 പേരാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ജനുവരി 30ന് ഈ 17 പേര്‍ക്കെതിരെയും ശ്രിങ്കേരി പൊലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

അറസ്റ്റിലായ അമ്മായി ആണ് കേസിലെ പ്രധാന പ്രതി.മൂന്ന് വര്‍ഷം മുന്‍പ് അമ്മ മരണപ്പെട്ടതിനു ശേഷം അമ്മായിയോടൊപ്പമാണ് പെണ്‍കുട്ടി ജീവിക്കുന്നത്. ബലാത്സംഗങ്ങളെപ്പറ്റി അറിഞ്ഞിട്ടും ഇവര്‍ പുറത്ത് പറഞ്ഞിരുന്നില്ല. കല്ല് പൊട്ടിക്കുന്ന ജോലിയാണ് പെണ്‍കുട്ടി ചെയ്തുകൊണ്ടിരുന്നത്. ബസ് ഡ്രൈവറായ ഗിരീഷാണ് ആദ്യം കുട്ടിയെ ബലാത്സംഗം ചെയ്തത്. ഗിരീഷ് പിന്നീട് അഭി എന്നയാള്‍ക്ക് കുട്ടിയുടെ നമ്പര്‍ കൈമാറി. ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങളും വിഡിയോകളും പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത ഇയാള്‍ വീണ്ടും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പിന്നീട് അഭിയുടെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിച്ചു.