രക്ഷകനായി വന്നു ചതിച്ചുകളഞ്ഞയാളാണ് ദിലീപെന്ന് ജാസിര്‍; ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ തന്നെ ചട്ടം കെട്ടി ബലികൊടുത്തു

ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നതിനായി നടന്‍ ദിലീപ് തന്റെ ജീവിതം തകര്‍ത്തെന്ന ആരോപണവുമായി പ്രവാസി യുവാവ്. കോഴിക്കോട് വടകര സ്വദേശി ജാസിറാണ് ദിലീപ് അദ്ദേഹത്തിന്റെ ഇമേജ് വര്‍ധിപ്പിക്കാനായി ഉപയോഗിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഒരു വര്‍ഷം മുമ്പ് ദുബായില്‍ വെച്ച് അപകടത്തില്‍ പരുക്കേറ്റ ജാസിറിനെ ദിലീപ് സഹായിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ദുബായില്‍ വെച്ചാണ് അപകടമുണ്ടായത്. ദുബായില്‍ ഒരു കഫെറ്റീരിയയില്‍ ഡെലിവെറി ബോയ് ആയി ജോലി ചെയ്യുകയായിരുന്ന ജാസിറിന്റെ ബൈക്ക് മറ്റൊരു വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോകുകയായിരുന്നു.

റോഡില്‍ പരുക്കേറ്റ്‌ കിടന്ന ജാസിറിനെ അതു വഴി വന്ന ദിലീപും സുഹൃത്തും കാറില്‍ കയറ്റി ഇരുത്തി. തുടര്‍ന്ന് പോലീസെത്തി ജാസിറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവങ്ങളെല്ലാം ദിലീപിന്റെ സുഹൃത്ത് തന്നെ മാധ്യമങ്ങളെ അറിയിച്ചു. പിന്നാലെ ദിലീപ് മലയാളി യുവാവിനെ രക്ഷിച്ചു എന്ന വാര്‍ത്തകള്‍ വൈറലായി. ദിലീപിന്റെ സഹജീവി സ്‌നേഹത്തെ പ്രകീര്‍ത്തിച്ചുള്ള വാര്‍ത്തകള്‍ നാട്ടിലും പുറത്തുമുള്ള മലയാളികള്‍ ഏറ്റെടുക്കുകയും പ്രശംസിക്കുകയും ചെയ്തു.

മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ ദിലീപാണ് എല്ലാ സഹായവും ചെയ്തതെന്ന് പറയാന്‍ നിര്‍ദ്ദേശം വന്നു. ദിലീപാണ് ഇഷ്ടനാകനെന്നും പറയിപ്പിച്ചു. ഇഷ്ടനായകന്‍ മമ്മൂട്ടി ആയിരുന്നിട്ടും താന്‍ അവര്‍ പറഞ്ഞത് തന്നെ പറഞ്ഞെന്ന് ജാസിര്‍ പറയുന്നു. പിന്നീട് സംവിധായകനും ദിലീപിന്റെ സുഹൃത്തുമായ നാദിര്‍ഷാ കാണാനെത്തി ‘കിങ് ലയറിന്റെ’ സെറ്റിലെ പാര്‍ട്ടിക്ക് ക്ഷണിച്ചു.

ജുമൈറയില്‍ വെച്ച് നടന്ന പാര്‍ട്ടിക്കിടെ ദിലീപ് തന്റെ വിവരങ്ങള്‍ ചോദിച്ച ശേഷം കഫെറ്റീരിയയിലെ ജോലി ഉപേക്ഷിക്കാന്‍ പറഞ്ഞെന്നും ജാസിര്‍ പറയുന്നു. കൂടുതല്‍ ശമ്പളം നല്‍കുന്ന ജോലി ദിലീപ് വാഗ്ദാനം ചെയ്തതോടെ ജാസിര്‍ ഉള്ള ജോലി കളഞ്ഞ് വിസ റദ്ദാക്കി നാട്ടിലെത്തി. പിന്നീട് പലതവണ ദിലീപിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ അജ്മാനില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ലഭിച്ചു. പക്ഷെ ഡെലിവറി ബോയി ആയിരുന്നപ്പോള്‍ ടിപ് ഉള്‍പെടെ 4000 ദിര്‍ഹം വരുമാനം ലഭിച്ചിരുന്ന തനിക്ക് 1000 ദിര്‍ഹമേ കിട്ടിയുള്ളൂയെന്ന് ജാസിര്‍ പറയുന്നു.

പിതാവ് മരിച്ചുപോയതിനാല്‍ കുടുംബം പുലര്‍ത്തിയിരുന്നത് ജാസിറായിരുന്നു. സഹോദരിയുടെ വിവാഹച്ചെലവിന് പണം കണ്ടെത്തേണ്ടിയിരുന്നതിനാല്‍ വീണ്ടും പഴയ ജോലി തേടിപ്പോയി. പക്ഷെ നിരാശനാകേണ്ടിവന്നു. അപകടത്തില്‍ പെടുന്നതിന് മുമ്പത്തെ ശമ്പളം കൊണ്ട് നാല് സെന്റ് സ്ഥലം വാങ്ങിയിരുന്നുവെന്നും ചതിയില്‍ അകപ്പെട്ടു പോയതായും ജാസിര്‍ പറയുന്നു.