ഒരു നാടിന്‍റെ പ്രാര്‍ത്ഥനകള്‍ വിഫലമായി ; കാസര്‍കോട് കാണാതായ സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോഡ് : ഒരു നാടിന്‍റെ പ്രാര്‍ത്ഥനകള്‍ വിഫലമായി. കാസര്‍കോഡ് പാണത്തൂരില്‍ കാണാതായ സനഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് പുഴയില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെനിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം നാലുമണിക്കാണ് കുഞ്ഞിനെ കാണാതായത്.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. സനക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയിരുന്നു. കുട്ടിയെ നാടോടികള്‍ തട്ടിക്കൊണ്ടു പോയതാണെന്നും വീടിനു വീടിനു മുന്നിലെ നീര്‍ച്ചാലില്‍ വീണതാണെന്നുമുള്ള തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. തുടര്‍ന്ന്‍ ഒരു നാട് തന്നെ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. കുഞ്ഞിന് അപകടം ഒന്നും സംഭവിച്ചിരിക്കില്ല എന്ന് വിശ്വാസത്തിലായിരുന്നു നാട്ടുകാര്‍.

കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും സഹായവുമായി ധാരാളം പേര്‍ രംഗത്ത് വന്നിരുന്നു. നാടോടികള്‍ സനയെ തട്ടിക്കൊണ്ടു പോയിരിക്കാമെന്ന സംശയത്തെ തുടര്‍ന്ന് സിഐ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നാടോടികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സനയെ കാണാതായതില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് കുടുംബം രംഗത്തുവന്നതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. കാസര്‍കോഡ് പാണത്തൂരിലെ ഇബ്രാഹിമിന്റെ മകളാണ് സന. ഇബ്രാഹിമിന്റെ രണ്ടു കുട്ടികളില്‍ മൂത്തയാളായിരുന്നു നാലു വയസ്സുകാരി.