ജി എസ് ടിക്കു ശേഷം കേരളത്തിന് ലഭിച്ചത് 500 കോടി രൂപ

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ജി.എസ്. ടി പ്രാബല്യത്തില്‍ വന്ന ശേഷം സംസ്ഥാത്തിനു ലഭിച്ച നികുതി വരുമാനം 500 കോടി രൂപ. മുന്‍പ്, പ്രതിമാസം ശരാശരി 1200 കോടിയോളം രൂപ വാറ്റ് നികുതിയായി ലഭിച്ചിരുന്നിടത്താണു നികുതി ഒറ്റയടിക്കു പകുതിയായി താഴ്ന്നത്.

എന്നാല്‍, വ്യാപാരികള്‍ക്കു നികുതി അടയ്ക്കാന്‍ ഇനിയും അവസരമുള്ളതിനാലും കേന്ദ്രം പിരിച്ച ഐജിഎസ്ടിയുടെ പങ്ക് ലഭിക്കാനുള്ളതിനാലും ആദ്യ മാസമായ ജൂലൈയിലെ നികുതി 1000 കോടി കവിയാന്‍ സാധ്യതയുണ്ടെന്ന് ജി.എസ്. ടി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. വ്യാപാരികള്‍ക്കു പിഴ കൂടാതെ ജിഎസ്ടി അടയ്ക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കുകയാണ്.

സംസ്ഥാനത്തു രണ്ടര ലക്ഷം വ്യാപാരികളാണ് ഇപ്പോള്‍ ജിഎസ്ടി ശൃംഖലയ്ക്കു കീഴിലുള്ളത്. ഇതില്‍ 80,000 പേര്‍ ഇതുവരെ ജൂലൈയിലെ റിട്ടേണ്‍ സമര്‍പ്പിച്ചു. ഇവരില്‍ നികുതി അടച്ചവരാകട്ടെ 30,000 പേരും. ഇവര്‍ 1000 കോടിയോളം രൂപ നികുതിയായി അടച്ചപ്പോഴാണു സംസ്ഥാന വിഹിതമായ 500 കോടി ലഭിച്ചത്.