മോഡി സര്‍ക്കാര്‍ എന്ന ദുരന്തം തുടരുമ്പോള്‍ മന്ത്രിസഭാ പുനസംഘടനകൊണ്ട് എന്താണ് കാര്യം- യെച്ചൂരി

കേന്ദ്ര മന്ത്രിസഭാ പുനസംഘടന നടത്താനുളള ബി.ജെ.പി. തീരുമാനത്തെ പരിഹസിച്ച് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോഡി സര്‍ക്കാര്‍ എന്ന ദുരന്തം തുടരുമ്പോള്‍ മന്ത്രിസഭാ പുനസംഘടനകൊണ്ട് എന്താണ് കാര്യമെന്നാണ് യെച്ചൂരി ട്വിറ്ററിലൂടെ ചോദിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയില്‍ എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ പുന:സംഘടന കൊണ്ട് എന്ത് പ്രയോജനമാണുളളതെന്ന് നേരത്തെ കോണ്‍ഗ്രസും വിമര്‍ശനമുന്നയിച്ചിരുന്നു. മന്ത്രിമാരുടെ പേരുകള്‍ മാറുമെന്നതല്ലാതെ വേറെ കാര്യമൊന്നും ഇതുകൊണ്ടില്ലെന്നാണ് കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയത്.

2019 ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി നടത്താന്‍ ബി.ജെ.പി. നേതൃത്വം തീരുമാനിച്ചത്. നാളെയാണ് പുതിയ മന്ത്രിമാര്‍ അധികാരമേറ്റെടുക്കുക.

നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ യുപി, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള മന്ത്രിമാരെ പിന്‍വലിച്ച് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുളളവര്‍ക്ക് പ്രാതിനിത്യം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.