വന്ദേമാതരം ആലപിച്ചോളൂ; രാജ്യം ശുചിയാക്കുന്നവരെന്ന് പ്രധാനമന്ത്രി, ആദ്യം നിര്‍മിക്കേണ്ടത് ശൗചാലയങ്ങളാണ് ശേഷം പ്രാര്‍ഥനാ മുറികള്‍

രാജ്യത്തെ ശുചിയാക്കുന്നവര്‍ക്ക് മാത്രമാണ് വന്ദേമാതരം ആലപിക്കാന്‍ അര്‍ഹതയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു ഏഷ്യ എന്ന ആശയം മുന്നോട്ടു വെച്ചത് സ്വാമി വിവേകാനന്ദനാണെന്നും സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 125ാം വാര്‍ഷികത്തില്‍ വിജ്ഞാന്‍ ഭവനില്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ശുചിയാക്കുന്നവരാണ് ഭാരതമാതാവിന്റെ യഥാര്‍ഥ മക്കള്‍. അവര്‍ക്കാണ് വന്ദേമാതരം ആലപിക്കാന്‍ അര്‍ഹത. ആദ്യം നിര്‍മിക്കേണ്ടത് ശൗചാലയങ്ങളാണ്. അതിനു ശേഷം പ്രാര്‍ഥനാ മുറികള്‍ നിര്‍മിച്ചാല്‍ മതി. സര്‍വ്വകലാശാലാ തിരഞ്ഞെടുപ്പുകളില്‍ വിദ്യാര്‍ഥി സംഘടനകള്‍ ശുചിത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രചരണപരിപാടികള്‍ നടത്തണം. ഇന്ത്യയില്‍നിന്നുള്ള കാവിധാരിയായ ഒരു യുവാവിന്റെ വാക്കുകള്‍ ഏകത്വത്തിന്റെ ശക്തി ലോകത്തിന് കാട്ടിക്കൊടുത്തു. എന്നാല്‍ അദ്ദേഹം ഇന്ത്യയില്‍ വെച്ച് സംസാരിച്ചതൊക്കെ ഇവിടുത്തെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനായിരുന്നു. സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി.        നരേന്ദ്രമോദി പ്രധാനമന്ത്രി

യങ് ഇന്ത്യ, ന്യൂ ഇന്ത്യ എന്ന വിഷയത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഭാഷണം.