അമിത്ഷാ വേണ്ട, ഇവിടെ സിപിഎമ്മിന്റെ വെല്ലുവിളി നേരിടാന്‍ ഞാനും പാര്‍ട്ടി പ്രവര്‍ത്തകരും തന്നെ ധാരാളം കുമ്മനം

ജനരക്ഷായാത്ര കേരളത്തിനെതിരല്ല.രാവിലെയും അദ്ദേഹം വിളിച്ചിരുന്നു. ഇത്ര പ്രധാനപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ എന്തു റിസ്‌കെടുത്തും വരാന്‍ അദ്ദേഹത്തിനു താല്‍പര്യമുണ്ടായിരുന്നു.

ജനരക്ഷായാത്ര കേരളത്തിനെതിരെയല്ലെന്നു ജാഥാ നായകന്‍ കുമ്മനം രാജശേഖരന്‍. കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാരിനെതിരെയാണു ബി.ജെ.പിയുടെ യാത്ര. അണികള്‍ നഷ്ടപ്പെടുന്നതാണു സി.പി.എമ്മിനെ ഇപ്പോള്‍ അസ്വസ്ഥമാക്കുന്നതെന്നും കുമ്മനം വ്യക്തമാക്കി. ജനരക്ഷായാത്രയുടെ മൂന്നാം ദിന പര്യടന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, ബി.ജെ.പി. ദേശിയ അധ്യക്ഷന്‍ അമിത് ഷാ പിണറായിയിലൂടെയുള്ള യാത്രയില്‍ ഇല്ല.

കേരള രാഷ്ട്രീയത്തിലെ അജണ്ട നിശ്ചയിക്കുന്നതു ബി.ജെ.പിയാണ്. ബി.ജെ.പി. ജനരക്ഷായാത്ര പ്രഖ്യാപിച്ച ഉടന്‍ ഇടതുമുന്നണിയും ജാഥ പ്രഖ്യാപിച്ചു. ജനരക്ഷായാത്ര പര്യടനം തുടങ്ങിയതോടെ ബി.ജെ.പിക്കെതിരെ സി.പി.എം. ദേശീയ തലത്തില്‍ ജാഥ പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷേ കേരളത്തിലൊഴികെ ഏതു സംസ്ഥാനത്താണ് അവര്‍ക്കു ജാഥ നടത്താന്‍ കഴിയുകയെന്നും കുമ്മനം ചോദിച്ചു.

ജനരക്ഷായാത്ര തുടങ്ങിയശേഷം ബിജെപിക്കെതിരെ എല്ലായിടത്തുനിന്നും നിരന്തര വിമര്‍ശനമാണ്. പാര്‍ട്ടിയുടെ ശക്തിയാണ് അതു തെളിയിക്കുന്നത്. പിണറായി വിജയന്റെ നാട്ടിലൂടെ ജാഥ പോകുമ്പോള്‍ പങ്കെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് അതിയായ താല്‍പര്യമുണ്ടായിരുന്നു. പക്ഷേ, ജിഎസ്ടിയുമായി ബന്ധപ്പെട്ടും മറ്റും പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരുമായി സുപ്രധാന ചര്‍ച്ചകള്‍ നടത്താനുള്ളതിനാല്‍ വരാന്‍ കഴിഞ്ഞില്ല.

രാവിലെയും അദ്ദേഹം വിളിച്ചിരുന്നു. ഇത്ര പ്രധാനപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാന്‍ എന്തു റിസ്‌കെടുത്തും വരാന്‍ അദ്ദേഹത്തിനു താല്‍പര്യമുണ്ടായിരുന്നു. പക്ഷേ, പ്രധാനപ്പെട്ട ചുമതലകള്‍ ഡല്‍ഹിയില്‍ നിറവേറ്റാനുള്ളപ്പോള്‍ താങ്കള്‍ വരേണ്ട കാര്യമില്ല, ഇവിടെ സിപിഎമ്മിന്റെ വെല്ലുവിളി നേരിടാന്‍ ഞാനും പാര്‍ട്ടി പ്രവര്‍ത്തകരും തന്നെ ധാരാളം എന്നു ഞാന്‍ പറഞ്ഞു. പക്ഷേ, ജാഥയില്‍ പങ്കെടുക്കാന്‍ അമിത് ഷാ പിന്നീട് വരുമെന്നും കുമ്മനം പറഞ്ഞു.