‘ഉദാഹരണം സുജാതയില്‍’ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനെഅധിക്ഷേപിച്ചു; മുഖ്യമന്ത്രിക്ക് കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്റെ പരാതി

കോട്ടയം: തീയ്യറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന മഞ്ജു വാര്യര്‍ ചിത്രം ‘ഉദാഹരണം സുജാത’യില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനെ ജാതീയമായി അധിക്ഷേപിക്കുന്ന പരാമര്‍ശമുണ്ടെന്ന് പരാതി. രാജ്യത്തിന്റ പ്രഥമ പൗരനായിരുന്ന കെ.ആര്‍ നാരായണനെ സിനിമയിലൂടെ അധിക്ഷേപിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കും സെന്‍സര്‍ ബോര്‍ഡിനും എതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ്, മുഖ്യമന്ത്രി, സാംസ്‌ക്കാരിക പട്ടികജാതി വകുപ്പ് മന്ത്രി, പട്ടികജാതി പട്ടിക വകുപ്പ് കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

വീട്ടു ജോലിക്കാരിയുടെ കഥപറയുന്ന ഉദാഹരണം സുജാതയില്‍ നെടുമുടി വേണുവിന്റെ കഥാപാത്രം മഞ്ജു വാര്യരുടെ കഥാപാത്രത്തോട് പറയുന്നതായിട്ടാണ് അധിക്ഷേപം അടങ്ങിയ ഭാഗം ചിത്രീകരിച്ചിട്ടുള്ളത്. പിതാക്കന്‍മാരുടെ ജോലി തന്നെ മക്കള്‍ ചെയ്യേണ്ടിവന്നാല്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ തെങ്ങുകയറ്റക്കാരനാകേണ്ടി വരുമെന്നാണ് നെടുമുടി വേണുവിന്റെ കഥാപാത്രം പറയുന്നത്.

യഥാര്‍ത്ഥത്തില്‍ കെ.ആര്‍.നാരായണന്റെ പിതാവ് നാട്ടുവൈദ്യനാണെന്നിരിക്കെ ഇത്തരത്തിലൊരു പരാമര്‍ശം ഉള്‍പ്പെടുത്തിയത് കെ.ആര്‍.നാരായണനെ ബോധപുര്‍വ്വം അധിക്ഷേപിക്കുന്നതിനു വേണ്ടിയാണെന്നു എബി ജെ. ജോസ് ചൂണ്ടിക്കാട്ടുന്നു. കല എന്ന മാധ്യമത്തിലൂടെ ചരിത്രസത്യത്തെ തെറ്റായി വളച്ചൊടിച്ച സിനിമ പ്രവര്‍ത്തകരുടെ നടപടി പ്രതിക്ഷേധാര്‍ഹമാണെന്നും എബി.ജെ ജോസഫ് പ്രതികരിച്ചു.

കൂടാതെ മുന്‍ രാഷട്രപതി അബ്ദുള്‍ കലാം മീന്‍പിടുത്തക്കാരനാകേണ്ടയാളാണെന്നും ഇതിനെത്തുടര്‍ന്നുള്ള ഭാഗങ്ങളില്‍ പറയുന്നുണ്ട്. അബ്ദുള്‍ കലാമിന്റെ പിതാവ് ബോട്ടുകള്‍ വാടകയ്ക്കു കൊടുക്കുന്ന ജോലി നോക്കിയിരുന്ന വ്യക്തിയായിരുന്നുവെന്നിരിക്കെയാണ് തെറ്റായ പരാമര്‍ശം സിനിമയില്‍ ഉള്‍പ്പെടുത്തിട്ടുള്ളത്. സിനിമയിലൂടെ എന്തും പറയാമെന്ന ധാരണ ചലചിത്ര പ്രവര്‍ത്തകര്‍ വച്ചു പുലര്‍ത്തുന്നതാണ് ഇത്തരം സംഭവങ്ങള്‍ക്കു പിന്നിലെന്നു കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തി.

അതെ സമയം സെന്‍സര്‍ ബോര്‍ഡിന്റെ നിരീക്ഷണത്തിനു ശേഷം പ്രദര്‍ശനത്തിനെത്തിച്ച സിനിമയില്‍ ഈ ഭാഗം ഉള്‍പ്പെട്ടത് സെന്‍സര്‍ ബോര്‍ഡിന്റെ പിടിപ്പുകേടു കൊണ്ടാണെന്നും കെ.ആര്‍ നാരായണന്‍ ഫൗണ്ടേഷന്‍ കുറ്റപ്പെടുത്തുന്നു.

സംഭവത്തില്‍ ഇതുമായി ബന്ധപ്പെട്ട സിനിമ പ്രവര്‍ത്തകര്‍ ഖേദം പ്രകടിപ്പിക്കണമെന്നും അധിക്ഷേപകരമായ ഭാഗം അടിയന്തിരമായി ചിത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എബി ജെ.ജോസ് ആവശ്യപ്പെട്ടു.