നടിയെ ആക്രമിക്കപ്പെട്ട കേസ് ; മഞ്ജുവിനെ ഇനിയും ചോദ്യം ചെയ്യരുത് എന്ന് ദിലീപ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന കേസില്‍ മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ച് ദിലീപ്. തെളിവുകള്‍ ഇല്ലാത്തതിനാല്‍ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ശ്രമമെന്ന് സിപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ദിലീപ് പറഞ്ഞു. കാവ്യാമാധവന്റെ മാതാപിതാക്കളെ വിസ്തരിക്കുന്നതിലും ദിലീപ് എതിര്‍പ്പ് പ്രകടിപ്പിച്ചു. സമയബന്ധിതമായി വിചാരണ പൂര്‍ത്തിയായില്ലെങ്കില്‍ വ്യക്തിപരമായി വലിയ നഷ്ടങ്ങള്‍ക്ക് ഇരയാകുമെന്ന് ദിലീപ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കാനായി കേസ് 17-ാം തിയതിയിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

അതിന് മുന്നോടിയായി രണ്ട് ദിവസത്തിനകം സത്യവാങഅമൂലം സമര്‍പ്പിക്കാനും തന്റെ വാദങ്ങള്‍ കോടതിയെ അറിയിക്കാനും കോടതി ദിലീപിന് അവസരം നല്‍കിയിരുന്നു. ഇത് പ്രകാരമാണ് ദിലീപ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനെ തെളിവുകളുടെ വിടവ് ബുദ്ധിമുട്ടിക്കുന്നതായി ദിലീപ് ചൂണ്ടിക്കാട്ടി. തെളിവുകളുടെ വിടവ് നികത്താന്‍ ആണ് പ്രോസിക്യൂഷന് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നതായും ദിലീപ് പറഞ്ഞു. സാമാന്യനീതിയുടെ ലംഘനം തനിക്കും കുടുംബത്തിനും നേരിടേണ്ടി വരുന്നതായി ദിലീപ് ചൂണ്ടിക്കാട്ടി.

വിസ്താരത്തിന് പ്രോസിക്യൂഷന്‍ നിരത്തുന്ന കാരണങ്ങള്‍ വ്യാജമാണെന്ന് ആരോപിച്ച് ദിലീപ് സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. തെളിവുകളുടെ വിടവ് നികത്താനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഭാര്യ കാവ്യ മാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടി കൊണ്ട് പോകാനാണെന്നും കോടതിയില്‍ സമര്‍പ്പിച്ച 24 പേജുള്ള സത്യവാങ്മൂലത്തില്‍ ദിലീപ് ആരോപിക്കുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും, സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭര്‍ത്താവിന്റെയും ശബ്ദം തിരിച്ച് അറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷന്‍ വിചാരണ കോടതിയെ സമീപിച്ചത്.

വോയിസ് ക്ലിപ്പുകളെ സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ട് വിചാരണ കോടതിയുടെ പരിഗണനയിലാണ്. ഫെഡറല്‍ ബാങ്കില്‍ ലോക്കര്‍ തുറന്നതും ആയി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാനാണ് കാവ്യയുടെ പിതാവ് മാധവനെ വിസ്തരിക്കണമെന്ന് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടത്. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത നീട്ടിക്കൊണ്ടു പോകാനാണ് ഈ നടപടിയെന്നും ഇതിനായുള്ള ശ്രമമാണ് പൊലീസും അതിജീവിതയും , പ്രോസിക്യൂഷനും നടന്നുന്നതെന്നും ദിലീപ് ആരോപിക്കുന്നു. ദിലീപിന്റെ വാദങ്ങള്‍ വെള്ളിയാഴ്ച്ച ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.