ദിലീപിന്റെ വാദം തള്ളി ; മഞ്ജുവിനെ വീണ്ടും വിസ്തരിക്കാന്‍ കോടതി അനുമതി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് തിരിച്ചടി. മഞ്ജുവിനെ വിസ്തരിയ്ക്കുന്നതില്‍ വിലക്കിയില്ലെന്ന് കോടതി പറഞ്ഞു. എന്നാല്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകള്‍ തിരിച്ചറിയാനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്. ഓഡിയോ ക്ലിപ്പുകള്‍ സംബന്ധിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ട് വിചാരണക്കോടതിയുടെ പരിഗണനയിലുണ്ട്. കേസില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് നിലപാടെടുത്തു. മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിന് പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന കാരണം കഴമ്പില്ലാത്തതാണെന്ന്  ദിലീപ് പറഞ്ഞു.

ദിലീപിന്റെ സഹോദരന്‍ അനൂപ്, കാവ്യ മാധവന്റെ മാതാപിതാക്കളായ മാധവന്‍, ശ്യാമള എന്നിവരെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെടുന്നത് കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ കോടതി മഞ്ജു ഉള്‍പ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കുന്നതിന് അനുമതി നല്‍കുകയായിരുന്നു.

അതേസമയം, വിചാരണ 30 ദിവസ്സത്തിനകം പൂര്‍ത്തിയാക്കാമെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. ക്രോസ് വിസ്താരം വൈകിക്കുന്നത് പ്രതിഭാഗമാണന്ന് സംസ്ഥാനം ആരോപിച്ചു. വിചാരണ വൈകിക്കുന്നത് ഉചിതമല്ലെന്ന് കോടതിയും നിരീക്ഷിച്ചു. മാര്‍ച്ച് 24ന് കേസ് വീണ്ടും പരിഗണിക്കും. വിചാരണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണ കോടതിയ്ക്ക് നിര്‍േദശം നല്‍കി. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി. വിചാരണ സമയ ബന്ധിതമായി പൂര്‍ത്തിയാക്കണം എന്ന അപേക്ഷയാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസ് ജെ.കെ മഹേശ്വരിയും ജസ്റ്റിസ് സഞ്ജയ് കുമാറും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.