നടിയെ ആക്രമിച്ച കേസ് : ദിലീപ് നല്‍കിയ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

താന്‍ കൂടി പ്രതിയായ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് എട്ടാം പ്രതി ദിലീപ് നല്‍കിയ അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. വിചാരണ എത്ര കാലത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാകുമെന്നതില്‍ വിചാരണ കോടതിയില്‍ നിന്ന് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. വിചാരണ കോടതി ഇതിന് നല്‍കിയ മറുപടിയും ഇന്ന് കോടതിക്ക് മുന്നില്‍ എത്തും. വിചാരണ നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ദിലീപ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ആരോപണം. തന്റെ മുന്‍ ഭാര്യയും ഒരു ഉന്നത പോലീസ് ഓഫീസറും തന്നെ കേസില്‍ പെടുത്തിയതിന് ഉത്തരവാദിയാണ്. ഈ പോലീസ് ഓഫീസര്‍ നിലവില്‍ ഡി.ജി.പി. റാങ്കില്‍ ആണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന അപേക്ഷയില്‍ ദിലീപ് ആരോപിച്ചിട്ടുണ്ട്. അതെ സമയം വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട് അതിജീവിതയും സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. അതിനിടെ കേസില്‍ വിചാരണാ കോടതി പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇ-മെയില്‍ വഴി ഇന്നലെയാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിചാര്‍ണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരും എന്ന നിലപാടിലാണ് വിചാരണാ കോടതി. കേസിലെ പ്രോഗ്രസ് റിപ്പോര്‍ട്ട് ദിലീപ് സമര്‍പ്പിച്ച അപേക്ഷയ്ക്ക് ഒപ്പം ഇന്ന് സുപ്രിംകോടതി പരിഗണിക്കും.