വയറ്റിനുള്ളില്‍ മദ്യം ഒളിപ്പിച്ചു എന്ന പേരില്‍ പൂര്‍ണ്ണ ഗര്‍ഭിണിയെ പോലീസുകാര്‍ ചവിട്ടിക്കൊന്നു

ഉത്തര്‍പ്രദേശിലാണ് സംഭവം. നിറവയറില്‍ മദ്യം ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന് ആരോപിചാണ് പൊലീസ് ഗര്‍ഭിണിയായ യുവതിയെ തൊഴിച്ചുകൊന്നത്. ഇരുപത്തിരണ്ട് വയസുകാരിയായ രുചി രാവത്ത് എന്ന യുവതിയാണ് പൊലീസിന്റെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. അനധികൃതമായി വീട്ടില്‍ മദ്യ വില്‍പ്പന നടത്തുന്നവരായിരുന്നു യുവതിയുടെ കുടുംബം. ഇതിനെ തുടര്‍ന്ന്‍ കഴിഞ്ഞ ദിവസം ഇവരുടെ വീട്ടില്‍ പോലീസ് റെയിഡ് നടത്തിയിരുന്നു. പൊലീസിനെ കണ്ടപ്പോള്‍ രുചിയുടെ വീട്ടുകാര്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഗര്‍ഭിണിയായതിനാല്‍ പെണ്‍കുട്ടിക്ക് ഓടാന്‍ സാധിച്ചില്ല. രുചിയുടെ വയറുകണ്ടപ്പോള്‍ വയറ്റില്‍ മദ്യം ഒളിപ്പിച്ച് വെച്ചതാണെന്ന് സംശയിച്ച് പൊലീസ് ലാത്തികൊണ്ട് വയറില്‍ ആഞ്ഞടിക്കുക്കയും ഷൂസ് ഇട്ട് ചവിട്ടുകയും ചെയ്തു എന്ന് നാട്ടുകാര്‍ പറയുന്നു. കൂടെയുള്ളവര്‍ പൊലീസിനെ കണ്ട് ഭയന്ന് ഓടിയതിനാല്‍ രണ്ട് മണിക്കൂറിനു ശേഷമാണ് പെണ്‍കുട്ടി മരിച്ച കിടക്കുന്നതു മറ്റുള്ളവര്‍ കണ്ടത്.

യുവതിയുടെ കുടുംബം അനധികൃതമായി മദ്യ വില്‍പ്പന നടത്തുന്നവരാണെന്ന് പൊലീസ് ഉദ്യോഗസ്ഥനായ രാഹുല്‍ യാദവ് പറഞ്ഞു. എന്നാല്‍ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിലിടക്കാണ് പെണ്‍കുട്ടി മരിച്ചതെന്നും അദ്ദേഹം പറഞ്ഞു. നാട്ടുകാര്‍ പറയുന്നതുപോലെ പൊലീസ് ഉപദ്രവിച്ചിട്ടില്ലെന്നാണ് യാദവ് പറയുന്നു. അനധികൃതമായി മദ്യ വില്‍പ്പന നടത്തിയതിന് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരും പൊലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. പൊലീസ് ഇവരെ പിറകെ ഓടി പിടികൂടുകയായിരുന്നു. യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വീട്ടില്‍ എത്തിയ പൊലീസുകാരെ അറസ്റ്റ് ചെയ്യണമെന്ന് പറഞ്ഞ് നാട്ടുകാര്‍ രംഗത്തെത്തി.