സുരേഷ് ഗോപിയും സര്‍ക്കാരിനെ പറ്റിച്ചു ; കാര്‍ വാങ്ങി നികുതി ഇനത്തില്‍ മുക്കിയത് 15 ലക്ഷം രൂപ

തിരുവനന്തപുരം : മിനി കൂപ്പര്‍ വിഷയത്തില്‍ സി പി എം കുടുങ്ങിയ വാര്‍ത്ത‍ ആഘോഷമാക്കിയ ബി ജെ പിക്കും അതേ സംഭവത്തില്‍ പണി കിട്ടി. മാത്രുഭൂമി ന്യൂസ് നടത്തുന്ന അന്വേഷണത്തിലാണ് അമല പോളിനും ഫഹദ് ഫാസിലിനും പിന്നാലെ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയും കുടുങ്ങിയത്. സുരേഷ് ഗോപിയുടെ ആഡംബര കാറായ PY 01 BA 999 നമ്പര്‍ ഓഡി ക്യൂ സെവന്‍ ആണ് പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടിക്കുന്നത്. അതുപോലെ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സുരേഷ് ഗോപി നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് മാതൃഭൂമി ന്യൂസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. സുരേഷ് ഗോപി, 3 സി.എ കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റ്‌സ് പുതുപ്പേട്ടൈ പുതുച്ചേരി എന്ന വിലാസത്തില്‍ ആണ് വാഹനം രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്.

ഈ കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ അദ്ദേഹം 15 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടിവരുമായിരുന്നു. എന്നാല്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതോടെ ഒന്നരലക്ഷം രൂപ മാത്രമേ നികുതി അടയ്‌ക്കേണ്ടി വന്നുള്ളു. എന്നാല്‍ അമലപോളും ഫഹദ് ഫാസിലും വാഹനം വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെങ്കില്‍ സുരേഷ് ഗോപി ഈ വീട്ടില്‍ വാടകയ്ക്ക് താമസിച്ചുവെന്ന് രേഖയുണ്ടാക്കിയാണ് വാഹനം രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്.