2019-ലെ തെരഞ്ഞെടുപ്പില്‍ മോദിയും ജനങ്ങളും തമ്മിലാണ് മത്സരമെന്ന് കെജ്രിവാള്‍

ന്യൂഡല്‍ഹി: 2019-ലെ -തെരഞ്ഞെടുപ്പില്‍ മത്സരം നരേന്ദ്രമോദിയും ജനങ്ങളും തമ്മിലാവുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍.അഭിമാന പദ്ധതികളെന്ന് മോദി അവകാശപ്പെടുന്ന നോട്ട് അസാധുവാക്കലും ജിഎസ്ടിയും ചെറുകിടകച്ചവടക്കാരുടെ നിത്യ ജീവിതത്തെ തരിപ്പണമാക്കിയെന്നും കെജ് രിവാള്‍ പറഞ്ഞു.സാമൂഹിക മാധ്യമങ്ങളെ കുറിച്ച് ഇറക്കിയ പുസ്‌കത്തിന്റെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു കെജ് രിവാള്‍.

”പദ്മാവതി വിഷയവും പശു വിവാദവുമെല്ലാം ജനങ്ങള്‍ക്കിടയില്‍ വിലപ്പോവുമെങ്കിലും ജനങ്ങളുടെ നിത്യജീവിതത്തെ വെല്ലുവിളിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍ ജനം അത് സഹിച്ചെന്ന് വരില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുമായി ചേര്‍ന്ന് കെട്ടിപ്പടുക്കുന്ന പ്രതിപക്ഷ ഐക്യം നരേന്ദ്രമോദിക്ക് വെല്ലുവിളിയാവും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ലജ്ജയേതുമില്ലാതെ നിയമ വിരുദ്ധ കാര്യങ്ങളില്‍ മുഴുകുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളല്ല പകരം സാമൂഹിക മാധ്യമങ്ങളാണ് വസ്തുതകള്‍ പുറത്ത് കൊണ്ടു വരേണ്ടതെന്നും കെജ് രിവാള്‍ ഓര്‍മ്മിപ്പിച്ചു.
ജസ്റ്റിസ് ലോയയുടെ മരണത്തില്‍ സമാന്തര അന്വേഷണം നടക്കണമെന്നും കെജ് രിവാള്‍ അഭിപ്രായപ്പെട്ടു. ബി.ജെ.പി മുന്‍ നേതാവ് അരുണ്‍ ഷോരിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു-