ഏരിയ സമ്മേളന പ്രതിനിധികള്‍ക്ക് ഉപഹാരമായി അരവണ പായസവും ദേവസ്വം ബോര്‍ഡ് ഡയറിയും ; അരവണ വിവാദത്തില്‍ സി പി എം

ആലപ്പുഴ : അരവണ വിവാദത്തില്‍ കുടുങ്ങി സി പി എം. സിപിഎം മാവേലിക്കര ഏരിയാ സമ്മേളനത്തില്‍ പ്രതിനിധികള്‍ക്ക് വിതരണം ചെയ്തത് അരവണ പ്രസാദവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഡയറിയുമാണ് വിവാദമായത്. കഴിഞ്ഞ ദിവസമാണ് സിപിഎം മാവേലിക്കര ഏരിയാ സമ്മേളനത്തിനെത്തിയ പ്രതിനിധികൾക്ക് പ്രസാദവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഡയറിയും സമ്മാനമായി കിട്ടിയത്. തിരുവതാകൂർ ദേവസ്വം ബോർഡ് അംഗവും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടിയേറ്റംഗവുമായ കെ. രാഘവനാണ് സഖാക്കള്‍ക്ക് അരവണയും വിതരണം ചെയ്ത്ത്. ഇത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ സംഭവം വിവാദമായി. പിന്നാലെ വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം കെ രാഘവന്‍ രംഗത്തെത്തുകയായിരുന്നു.

പന്തളത്തു നിന്നുമാണ് 200 ടിൻ അരവണ താൻ വാങ്ങിയത്. പതിമൂവായിരം രൂപഇതിനായി അടച്ചു. വിവാദങ്ങളിൽ കഴമ്പില്ല . താൻ പണം നൽകി വാങ്ങിയ പ്രസാദം സമ്മേളത്തിൽ വിതരണം ചെയ്തതിൽ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും കെ രാഘവന്‍ പറഞ്ഞു. അതേസമയം വിഷയത്ത ഗൗരവമായി കാണേണ്ടതില്ലെന്ന നിലപാടിലാണ് പാര്‍ട്ടി ജില്ലാ നേതൃത്വം. കെ.രാഘവന്റെ നടപടിയിൽ അസ്വഭാവികതയില്ലെന്നും സി പി എം ജില്ലാ നേതൃത്വം കരുതുന്നു. വിതരണം ചെയ്തത് ശബരിമലയിലെ അരവണ പായസമല്ലെന്നും കമ്മ്യൂണിസ്റ്റുകാര്‍ പ്രസാദം കഴിച്ചാല്‍ എന്താണ് തെറ്റെന്നുമായിരുന്നു കെ രാഘവന്‍റെ വിശദീകരണം.