ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ഇടതുപക്ഷ സഹയാത്രികന്‍ ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പൊലീസാണ് ആകാശിനെ അറസ്റ്റ് ചെയ്തത്. 4 വര്‍ഷത്തെ കേസുകള്‍ പരിശോധിച്ച ശേഷമായിരുന്നു പൊലീസ് നടപടി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. പ്രകോപനപരമായ പ്രസംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആകാശിനെതിരെ നിലവിലുണ്ട്. ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. പോലീസ് മേധാവിയുടെ ശുപാര്‍ശ പ്രകാരമാണ് കളക്ടര്‍ അറസ്റ്റിന് ഉത്തരവിട്ടത്.

ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയാണ് ആകാശ്. മറ്റു കേസുകളില്‍ അകപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ഷുഹൈബ് കേസില്‍ ആകാശിന് ജാമ്യം അനുവദിച്ചിരുന്നത്. ഡിവൈഎഫ്ഐ വനിതാ നേതാവിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാട്ടി ആകാശിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. അതേസമയം പാര്‍ട്ടിക്ക് എതിരെ തുടരെ ആകാശ് നടത്തിയ വെളിപ്പെടുത്തലുകള്‍ ആണ് പെട്ടന്നുള്ള അറസ്റ്റിനു കാരണം എന്ന് വ്യക്തം.