രാജ്യസ്‌നേഹമില്ലാത്തവരാണ് കോഹ്ലിയും അനുഷ്‌ക്കയുമെന്ന് ബിജെപി നേതാവ്; ഇന്ത്യയെ ഇഷ്ടമില്ലാത്തതുകൊണ്ടാണ് ഇരുവരും ഇറ്റലിയില്‍ വെച്ച് വിവാഹം നടത്തിയത്.

ഭോപ്പാല്‍:ഈയിടെ വിവാഹിതരായ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി-അനുഷ്‌ക ശര്‍മ്മദമ്പതികള്‍ക്കെതിരെ വിമര്‍ശനവുമായി ബി.ജെ.പി എം.എല്‍.എ.ഇവരുടെ വിവാഹം ഇറ്റലിയില്‍ വെച്ച് നടത്തിയതാണ് നേതാവിനെ ചൊടിപ്പിച്ചത്.

ഗുണയില്‍ ‘സ്‌കില്‍ ഇന്ത്യ ക്യാംപെയ്‌നി’ല്‍ സംസാരിക്കവെയാണ് ബി.ജെ.പി എം.എല്‍.എ പന്നലാല്‍ ശഖ്യ ഇരുവര്‍ക്കുമെതിരെ ആഞ്ഞടിച്ചത്. ഇന്ത്യയില്‍ നിന്നാണ് കോഹ്ലി വരുമാനം പറ്റുന്നത്. പക്ഷെ വിവാഹത്തിന് ഇവിടെ സ്ഥലം കണ്ടെത്താനായില്ല. എന്താ ഹിന്ദുസ്ഥാന് തൊട്ടുകൂടായ്മയുണ്ടോ? എം.എല്‍.എ ചോദിക്കുന്നു.

ഭഗവാന്‍ രാമന്റെയും, ശ്രീകൃഷ്ണന്റെയും, വിക്രമാദിത്യന്റെയും യുധിഷ്ഠിരന്റെയും വിവാഹം നടന്ന മണ്ണാണിത്. നിങ്ങള്‍ എല്ലാവരും ഇവിടുതന്നെ വിവാഹം ചെയ്യണം. വിവാഹം നടത്താന്‍ വിദേശരാജ്യങ്ങളിലേക്ക് പോകരുത്. ഇവിടെ നിന്ന് സമ്പാദിച്ച് അവിടെ കോടികള്‍ മുടക്കുന്നവര്‍ രാജ്യത്തെ ബഹുമാനിക്കാത്തവരാണ്. അയാള്‍ക്ക് രാജ്യസ്‌നേഹമില്ലെന്ന് വ്യക്തമാണ്. ഇവിടെ ജോലി ചെയ്യുന്നില്ലെങ്കില്‍ ഇന്ത്യയില്‍ പരിശീലനം ലഭിച്ചതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല. നിങ്ങള്‍ രാജ്യത്തിനുവേണ്ടി ജോലി ചെയ്യണം. അതാണ് ഏറ്റവും വലിയ രാജ്യസേവനം. അല്ലാതെ കോഹ്ലിയെ പോലെ ഇവിടെ നിന്ന് പണമുണ്ടാക്കി ഇറ്റലിയില്‍ പോയി വിവാഹം നടത്തി തിരിച്ചുവരുന്നത് ശരിയല്ലെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

അതേസമയം ശഖ്യയുടെ പ്രസ്താവനയെ ബി.ജെ.പി അപലപിച്ചു.കോഹ്ലിയുടെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യുന്നത് ശഖ്യയുടെ ജോലിയല്ലെന്നായിരുന്നു മുതിര്‍ന്ന ബി.ജെ.പി നേതാവ് എസ് പ്രകാശിന്റെ പ്രതികരണം.കോഹ്ലിക്കും അനുഷ്‌കയ്ക്കും എവിടെവെച്ച് വേണമെങ്കിലും വിവാഹം നടത്താം, അത് അവരുടെ തീരുമാനമാണ്. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ കൊണ്ട് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കരുതെന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു.

ഏറെ നാളത്തെ പ്രണയത്തിനുശേഷം ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കോഹ്ലിയും അനുഷ്‌കയും വിവാഹിതരായത്. ഇറ്റലിയിലെ ടക്‌സനിലെ ഹെറിറ്റേജ് റിസോര്‍ട്ടില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വെച്ചായിരുന്നു വിവാഹം.