പെരുമാറ്റ ചട്ടം ലംഘിച്ചു ; കോഹ്ലിക് പിഴ

അഫ്ഗാനുമായുള്ള മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് പിഴ. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ 1 ലംഘിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്നാണ് ഡീമെറിറ്റ് പോയിന്റും 25% മാച്ച് ഫീ പിഴയും ചുമത്തിയത്.

ഇന്ത്യ അഫ്ഗാന്‍ മത്സരത്തിനിടെ അമ്പയറോട് അമിതമായി അപ്പീല്‍ ചെയ്തതിനാണ് ഇന്ത്യന്‍ ക്യാപ്റ്റന് പിഴ. മാച്ച് ഫീയുടെ 25%മാണ് പിഴ ശിക്ഷ. ഐ.സി.സി കോഡ് ഓഫ് കണ്ടക്ടിലെ ആര്‍ടിക്കിള്‍ 2.1 ലംഘനത്തിന്റെ പരിധിയില്‍ വരുന്നതാണ് കോഹ്ലിയുടെ പ്രവൃത്തിയെന്ന് ഐ.സി.സി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

പാക്കിസ്ഥാനില്‍ നിന്നുള്ള അലീം ദാറാണ് മത്സരം നിയന്ത്രിച്ചിരുന്നത്. അഫ്ഗാന്‍ ബാറ്റ് ചെയ്യുന്നതിനിടെ 29ാം ഓവറില്‍ റഹ്മത്ത് ഷായുടെ വിക്കറ്റിനായി അമ്പയറോട് തര്‍ക്കിക്കുകയായിരുന്നു. ഈ സമയത്ത് അഫ്ഗാനിസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എന്ന നിലയിലായിരുന്നു. ജസംപ്രീത് ബുംറയുടെ പന്തില്‍ എല്‍.ബി.ഡബ്ല്യുവിനായാണ് കോഹ്ലി അമ്പയറോട് കയര്‍ത്തത്. എന്നാല്‍ അമ്പയറോട് അത് ഔട്ടല്ലെന്ന് വിധിച്ചു. അമ്പയറുടെ സമീപത്തേക്ക് ചെന്നായിരുന്നു റഹ്മത് ഷായുടെ വിക്കറ്റിനായി കോഹ്ലിയുടെ അപ്പീല്‍.

ഐ.സി.സി പെരുമാറ്റചട്ടം 2016 സെപ്റ്റംബറില്‍ പരിഷ്‌കരിച്ചതിന് ശേഷം രണ്ടാം തവണയാണ് കൊഹ്ലി കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 15ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരത്തിനിടെയായിരുന്നു ആദ്യ സംഭവം. ഇതോടെ, വിരാട് കൊഹ്ലിയുടെ ഡീമെറിറ്റ് പോയിന്റ് രണ്ടായിട്ടുണ്ട്. 24 മാസത്തിനുള്ളില്‍ ഇത് നാല് ആയാല്‍ മത്സരത്തില്‍നിന്ന് വിലക്ക് വരെ നേരിടേണ്ടിവരും.

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് 11 റണ്‍സ് ജയം നേടിയെങ്കിലും അതൊരു മാറ്റു കുറഞ്ഞ വിജയം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ലോകകപ്പിലെ ഏറ്റവും കുറഞ്ഞ സ്‌കോറുകളില്‍ ഒന്നായിരുന്നു ഇന്നലത്തെ മത്സരത്തിലേത്.