നവവധു കന്യകയാണോ എന്ന് പരിശോധിച്ച ശേഷം മാത്രം ആദ്യരാത്രി ; രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്ന ചില ആചാരങ്ങള്‍ ; ചോദ്യം ചെയ്തവര്‍ക്ക് പഞ്ചായത്തിന്റെ മര്‍ദനം
ദുരാചാരങ്ങള്‍ക്ക് ഒരു പഞ്ഞവും ഇല്ലാത്ത ഒരു നാടാണ് നമ്മുടെ രാജ്യം. ലോകം ഇത്രകണ്ടു പുരോഗമിച്ചിട്ടും ഇപ്പോഴും രാജ്യത്ത് പല ഇടങ്ങങ്ങളിലും സംസ്ക്കാരത്തിന്റെ പേരില്‍ ധാരാളം ദുരാചാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വോട്ട് ലാഭം മാത്രം പ്രതീക്ഷിക്കുന്ന രാഷ്ട്രീയ ഭരണ നേതാക്കള്‍ ഇതിലൊന്നും ഇടപെടാറുമില്ല. അത്തരത്തില്‍ വിവാഹരാത്രിയില്‍ വധുവിനെ കന്യാകത്വ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള പഞ്ചായത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത യുവാക്കള്‍ക്ക് ക്രൂരമര്‍ദനം. പൂണെയിലെ പിംപ്രിയിലാണ് സംഭവം. അനാചാരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന യുവാക്കളുടെ സംഘടനയായ സ്റ്റോപ് ദ വി-റിച്വലിലെ അംഗങ്ങള്‍ക്കാണ് മര്‍ദ്ദനമേറ്റത്.
കഞ്ചര്‍ഭട്ട് ഗോത്രത്തിലാണ് വിവാഹരാത്രിയില്‍ വധുവിനെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കുന്ന ആചാരം നിലനില്‍ക്കുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ ഞായറാഴ്ച ഗ്രാമത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ സംഘടനയിലെ അംഗങ്ങള്‍ക്കാണ് മര്‍ദനം ഏറ്റത്. രാത്രി 9 മണിയോടെ വിവാഹച്ചടങ്ങുകള്‍ അവസാനിച്ചു. തുടര്‍ന്ന് നാട്ടുപഞ്ചായത്ത് കൂടി. തുടര്‍ന്ന്‍ വധുവിനെ കന്യകാത്വ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതിനെക്കുറിച്ച് ചര്‍ച്ച നടക്കുകയും അത് തങ്ങളുടെ ആചാരത്തിന്റെ ഭാഗമാണെന്നും ഒഴിവാക്കാനാവില്ലെന്നും നാട്ടുപഞ്ചായത്തില്‍ ഭൂരിപക്ഷ അഭിപ്രായം ഉയരുകയും ചെയ്തു. ഇതിന്റെ ഇടയില്‍ സംഘടനയിലെ യുവകള്‍ക്ക് നേരെ കയ്യേറ്റം ഉണ്ടാവുകയും ചെയ്തു. കന്യാകത്വ പരിശോധന ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് കയ്യേറ്റവും മര്‍ദ്ദനവും നടന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ ഗണേഷ് ഷിന്‍ഡെ പറഞ്ഞു. കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആദ്യരാത്രി ഏതാനും മണിക്കൂറുകള്‍ സമുദായ നേതാക്കള്‍ വീട്ടില്‍ തങ്ങിയാണ് കന്യകാത്വം പ്രഖ്യാപിക്കുക. ഭാര്യയും ഭര്‍ത്താവും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു കഴിഞ്ഞാല്‍ രക്തം കാണണമെന്നാണ് ഇവരുടെ നിബന്ധന. കണ്ടില്ലെങ്കില്‍ പ്രശ്‌നം ഗുരുതരമാകും.കിടക്കയില്‍ വെള്ള വിരിപ്പാണ് പിരിക്കുക. രക്തം വരുന്നുണ്ടോ എന്ന് വേഗത്തില്‍ അറിയാന്‍ വേണ്ടിയാണിത്. രക്തം കണ്ടില്ലെങ്കില്‍ വധു കന്യകയല്ലെന്ന് ഭര്‍ത്താവ് വീടിന് പുറത്തുനില്‍ക്കുന്ന സമുദായ നേതാക്കളെ അറിയിക്കും. അവര്‍ വിവാഹം അസാധുവായി പ്രഖ്യാപിക്കുകയും ചെയ്യും. നാസിക്കില്‍ വധു കന്യകാത്വ പരിശോധനയില്‍ പരാജയപ്പെട്ടത് ഏറൈ വിവാദമായിരുന്നു. തുടര്‍ന്ന് വിവാഹം സമുദായ നേതാക്കള്‍ അസാധുവാക്കി. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ യുവതിയെ വീട്ടുകാര്‍ അനുവദിച്ചതുമില്ല. പോലീസ് ട്രെയിനിങില്‍ പങ്കെടുത്തതാണ് രക്തം വരാതിരിക്കാന്‍ കാരണമെന്ന് യുവതി പറഞ്ഞെങ്കിലും സമുദായ നേതാക്കള്‍ വിശ്വസിച്ചില്ല. ഇത്തരം അന്ധമായ ആചാരങ്ങള്‍ എത്ര തന്നെ അരങ്ങേറിയാലും അതിലൊന്നും ഇടപെടുവാന്‍ പോലീസോ രാഷ്ടീയനേതാക്കളോ മിനക്കെടാറില്ല എന്നതാണ് സത്യം.