‘2014ല്‍ ഒത്തുതീര്‍ന്ന കേസിനെക്കുറിച്ചാണ് ഇപ്പോള്‍ വിവാദം;, കൂടുതല്‍ കാര്യങ്ങള്‍ അച്ഛന്‍ പറയും’: ബിനോയ് കോടിയേരി

തിരുവനന്തപുരം:തനിക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പു വിവാദം 2014-ല്‍ ഒത്തുതീര്‍പ്പാക്കിയ ഇടപാടിനെ ചൊല്ലിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി.ഇതിന്റെ രേഖകള്‍ ഉടന്‍തന്നെ ദുബായ് കോടതിയില്‍ നല്‍കുംനിലവില്‍ തനിക്കെതിരെ കേസൊന്നും നിലനില്‍ക്കുന്നില്ലെന്നും.ആരോപണം രാഷ്ട്രീയ പ്രേരിതമാണോയെന്ന് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. വിശദാംശങ്ങളുമായി അച്ഛന്‍ (കോടിയേരി ബാലകൃഷ്ണന്‍) മാധ്യമങ്ങളെ കാണുമെന്നും ബിനോയ് പറഞ്ഞു.

13 കോടി രൂപയുടെ തട്ടിപ്പു നടത്തി മുങ്ങിയെന്നാണ് ബിനോയ്‌ക്കെതിരെ ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടൂര്‍ കമ്പനി ഉന്നയിക്കുന്ന ആരോപണം. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടു വായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) ബിനോയിക്ക് നല്‍കിയെന്നാണ് ആരോപണം.

ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമെ 2,09,704 ദിര്‍ഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.