തട്ടിപ്പ് കേസ് അന്വേഷിക്കേണ്ടത് പാര്‍ട്ടിയല്ലെന്ന് എസ്.ആര്‍.പി;ബിനോയിയെ വിശ്വാസത്തിലെടുക്കുന്നില്ല

ന്യൂഡല്‍ഹി:സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള.

രണ്ടു വ്യക്തികള്‍ തമ്മില്‍ നടന്ന പണമിടപാട് മാത്രമാണിത്.ഇതില്‍ പാര്‍ട്ടിനേതാക്കള്‍ക്കാര്‍ക്കും പങ്കില്ല. ആരോപണത്തില്‍ തീരുമാനമെടുക്കേണ്ടത് ദുബായിലുള്ള കോടതിയാണ്. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ പാര്‍ട്ടിതല അന്വേഷണം പോലും ആവശ്യമില്ലെന്ന് എസ്.ആര്‍.പി പറഞ്ഞു.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെയോ പരാതിക്കാരനെയോ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പറഞ്ഞു.

വിദേശത്ത് നടന്ന ഒരു ബിസിനസ് ഇടപാടില്‍ രണ്ടു കക്ഷികള്‍ തമ്മില്‍ നടന്ന സിവില്‍ തര്‍ക്കം എങ്ങനെ പാര്‍ട്ടി പരിഹരിക്കുമെന്നും എസ്.ആര്‍.പി ചോദിച്ചു.തര്‍ക്കത്തില്‍ ബിനോയ് കോടിയേരിയും ദുബൈയിലെ കമ്പനിയും രണ്ടു വാദങ്ങളാണ് ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ ദുബൈയിലെ കോടതിക്ക് മാത്രമാണ് എന്തെങ്കിലും ചെയ്യാന്‍ കഴിയുകയെന്നും എസ്.ആര്‍.പി പറഞ്ഞു.

ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അത് ഗൗരവമുള്ളതാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നു.