11 കോടിയുടെ തട്ടിപ്പ്: തടവ് ശിക്ഷയ്‌ക്കെതിരെ ചവറ എംഎല്‍എയുടെ മകന്‍ ദുബായ് കോടതിയിലേക്ക്

കൊല്ലം:ദുബായി കമ്പനിയില്‍ നിന്നും 11 കോടി രൂപ തട്ടിച്ച കേസില്‍ രണ്ടുവര്‍ഷം തടവുവിധിച്ചതിനെതിരെ ചവറ എം.എല്‍.എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് കോടതിയിലേക്ക്. തന്റെ വാദം കേള്‍ക്കാതെയാണു ശിക്ഷവിധിച്ചതെന്ന് ദുബായ് കോടതിയെ ധരിപ്പിക്കാനാണു ശ്രീജിത്തിന്റെ നീക്കം. ദുബായിലെ ടൂറിസം കമ്പനിയില്‍ നിന്നു 2003 മുതല്‍ പലപ്പോഴായി 11 കോടി രൂപ ദുബായില്‍ ഹോട്ടല്‍ നടത്തുകയായിരുന്ന ശ്രീജിത്ത് വാങ്ങിയെന്നാണ് കേസ്.

തുക തിരിച്ചടയ്ക്കാനായി ശ്രീജിത്ത് നല്‍കിയ 11 കോടിയുടെ ചെക്ക് ദുബായില്‍ ബാങ്കില്‍ സമര്‍പ്പിച്ചെങ്കിലും മടങ്ങി.തുടര്‍ന്ന് കമ്പനി കോടതിയെ സമീപിച്ച് ശ്രീജിത്തിനെതിരായി പരാതി നല്‍കി. കേസില്‍ ദുബായ് കോടതി ശ്രീജിത്തിനെ രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ചെങ്കിലും വിധി പുറപ്പെടുവിക്കും മുന്‍പേ ഇയാള്‍ നാട്ടിലേക്കു കടന്നു. നാട്ടിലെ ബാങ്കിന്റെ പേരില്‍ നല്‍കിയ 10 കോടിയുടെ ചെക്കും മടങ്ങിയതോടെ രാഹുല്‍ കൃഷ്ണന്‍ നല്‍കിയ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ശ്രീജിത്തിനെതിരെ മാവേലിക്കര കോടതിയിലും കേസ് നിലവിലുണ്ട്.

ദുബായ് കമ്പനിയില്‍ നിന്നു ബിനോയ് കോടിയേരിക്കു പണം വാങ്ങി നല്‍കിയ ഇതേ കമ്പനിയുടെ പാര്‍ട്ണര്‍ മാവേലിക്കര സ്വദേശി രാഹുല്‍ കൃഷ്ണന്‍ തന്നെയാണ് ശ്രീജിത്തിനും പണം വാങ്ങി നല്‍കിയത്.