ഇന്റര്‍പോളിന്‍റെ സഹായത്തോടെ ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം

ചെക്ക് മടങ്ങിയ കേസില്‍ ചവറ എം.എല്‍.എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്ത് ദുബായിലെത്തിക്കാന്‍ ജാസ് ടൂറിസം കമ്പനിയുടെ നീക്കം. 2017 മെയ് 25 നാണ് ശ്രീജിത്ത് വിജയന്‍ പിള്ളക്ക് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ ദുബായ് കോടതി വിധിച്ചത്. ചെക്ക് മടങ്ങിയതിന്റെ പേരില്‍ ജാസ് ടൂറിസം കമ്പനിയുടെ മാനേജിംഗ് പാര്‍ട്‌നര്‍ ഹസന്‍ അബ്ദുളള അല്‍ മര്‍സൂഖി നല്‍കിയ കേസിലാണ് വിധി വന്നത്. ജാസ് ടൂറിസം കമ്പനി വഴിയാണ് ശ്രീജിത്ത് പണം കൈപ്പറ്റിയത്. ശിക്ഷ നടപ്പാക്കാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.

പിടികിട്ടാപ്പുള്ളിയെന്ന വിശേഷണമാണ് പ്രോസിക്യുഷന്‍ ശ്രീജിത്തിന് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലേക്ക് കടന്ന് കടഞ്ഞ ശ്രീജിത്തിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ തിരിച്ച് ദുബായിലെത്തിക്കാന്‍ വാദിഭാഗം ശ്രമം തുടങ്ങിയിട്ടുണ്ട്. കുറ്റവാളികളെ കുറ്റവാളികളെ കൈമാറുന്നതിനുളള കരാറില്‍ ഇന്ത്യയും യുഎഇയും ഒപ്പുവച്ചിട്ടുണ്ട്. ഈ സാധ്യത മുതലെടുത്ത് ശ്രീജിത്തിനെ ഇന്റര്‍പോള്‍ സഹായത്തോടെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം നടക്കുന്നത്.