ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടതിന്റെ പേരില്‍ 16കാരനെ സംഘം ചേര്‍ന്ന്‍ തല്ലിക്കൊന്നു

പുണെയിലെ ചനക് സ്വദേശിയായ അനികേത് സാന്ദീപ് ഷിന്‍ഡേയാണ് ഫെയ്സ്ബുക്കില്‍ സ്റ്റാറ്റസിട്ടതിന്റെ പേരില്‍ കൊല്ലപ്പെട്ടത്. അനികേത് താമസിക്കുന്ന ചനക് പ്രദേശത്ത് ആര്‍ക്കാണ് സ്വാധീനം എന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമായത്. അനികേത് ശത്രുക്കളെ ആക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റിട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചത്. അനികേതിനെയും സുഹൃത്ത് ഓംകാര്‍ മനോജിനെയും എട്ട് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇവര്‍ തമ്മില്‍ നേരത്തെ സംഘര്‍ഷം ഉണ്ടായിട്ടുണ്ടെന്നും ഇരുകൂട്ടരുടെയും പേരില്‍ കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.

കൊലയാളികളിലൊരാള്‍ താന്‍ ചനകിന്റെ രാജാവാണെന്ന് ഫെയ്‌സ്ബുക്കില്‍ സ്റ്റാറ്റസിട്ടിരുന്നു. ഇതിനു പിന്നാലെ താന്‍ രാജാവിന്റെ പിതാവാണെന്ന് അനികേത് പോസ്റ്റ് പോസ്റ്റ് ചെയ്തു. ഇതാണ് കൊലയാളികളെ പ്രകോപിപ്പിച്ചത്. പ്രശ്‌നം വഷളായതോടെ ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്നതിനുവേണ്ടി നേരില്‍ക്കാണാന്‍ ഇരുകൂട്ടരും തീരുമാനിച്ചു. എന്നാല്‍, സമാധാനചര്‍ച്ചയ്ക്കായി എത്തിയ ഇവര്‍ക്ക് നേരെ എട്ടംഗ സംഘം ആക്രമണം നടത്തുകയായിരുന്നു.