കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോഡി ന്യുയോര്‍ക്കിലുണ്ടെന്ന് റിപ്പോര്‍ട്ട്; താമസിക്കുന്നത് ആഡംബര വസതിയില്‍

ന്യൂയോര്‍ക്ക്:ഇന്ത്യയില്‍ 11,000 കോടി രൂപയുടെ തട്ടിപ്പു നടത്തി രാജ്യം വിട്ട വജ്രവ്യവസായി നീരവ് മോദി ന്യൂയോര്‍ക്കിലുണ്ടെന്ന് റിപ്പോര്‍ട്ട്. മാന്‍ഹട്ടനിലെ ജെ.ഡബ്ല്യു മാരിയറ്റിന്റെ എസെക്‌സ് ഹൗസിലെ ആഡംബര സ്യൂട്ടിലാണ് നേരവും ഭാര്യയും അമ്മയുംതാമസമെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മാഡിസണ്‍ അവന്യൂവില്‍ സ്ഥിതിചെയ്യുന്ന നീരവിന്റെ ആഭരണശാലയ്ക്കു സമീപത്താണ് ഈ അപ്പാര്‍ട്‌മെന്റെന്നും അവര്‍ പറയുന്നു. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ മുംബൈയിലെ ബ്രാഞ്ചുവഴി കോടികളുടെ തട്ടിപ്പ് നടത്തിയ ശേഷമാണ് നീരവ് മോദി രാജ്യം വിട്ടത്.

മാധ്യമപ്രതിനിധികള്‍ അവിടെ ചെന്നെങ്കിലും നീരവിനെയോ ഭാര്യ അമിയെയോ കാണാന്‍ സാധിച്ചില്ല. കുട്ടികള്‍ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. നീരവ് മോദിയും ഭാര്യയും ബുധനാഴ്ച പലതവണ കെട്ടിടത്തിന്റെ അകത്തേക്കും പുറത്തേക്കും പോയിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായി ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിവരങ്ങള്‍ക്കൊപ്പം നീരവിന്റെ സ്യൂട്ടിന്റെ ചിത്രവും ദേശീയ മാധ്യമം പുറത്തുവിട്ടു.

നീരവ് മോദിയും സഹോദരന്‍ നിശാലും ജനുവരി ഒന്നിനാണ് രാജ്യംവിട്ടത്. എന്നാല്‍ നീരവിന്റെ ഭാര്യ അമി കുട്ടികള്‍ക്കൊപ്പം ജനുവരി ആറിനും അമ്മാവന്‍ മെഹുല്‍ ചോക്‌സി അതിനുശേഷവുമാണ് ഇന്ത്യയില്‍നിന്ന് കടന്നത്. കുടുംബത്തില്‍ നീരവ് മോദിക്കു മാത്രമേ ഇന്ത്യന്‍ പൗരത്വമുള്ളൂ. നിശാല്‍ ബല്‍ജിയം പൗരനാണ്. നീരവിന്റെ ഭാര്യ ആമിയും അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുള്‍ ചോക്‌സിയും യുഎസ് പൗരത്വമുള്ളവരാണ്. ഒരുമിച്ചു പോകാതെ വെവ്വേറെ ദിവസങ്ങളില്‍ വ്യത്യസ്ത വിമാനങ്ങളില്‍ നീരവും ബന്ധുക്കളും രാജ്യംവിട്ടതു സംശയത്തിന് ഇട നല്‍കാതിരിക്കാനാണെന്നും വിലയിരുത്തലുണ്ട്.