പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് മൂന്ന്‍ പേര്‍ അറസ്റ്റില്‍

പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്നുപേരെ സിബിഐ അറസ്റ്റ് ചെയ്തു. നാടുവിട്ട വ്യവസായി നീരവ് മോദിയുടെ സഹായിയും പിഎന്‍ബിയുടെ ഒരു ജീവനക്കാരനുമാണ് അറസ്റ്റിലാത്. പിഎന്‍ബിയുടെ മുന്‍ ജീവനക്കാരനാണ് അറസ്റ്റിലായ മൂന്നാമത്തെയാള്‍. നീരവ് മോദിക്ക് രേഖകളില്ലാതെ ബയേഴ്സ് ക്രെഡിറ്റ് നല്‍കിയ സംഘത്തിലെ മുഖ്യകണ്ണിയാണ് അറസ്റ്റിലായ ഗോകുല്‍ നാഥ് ഷെട്ടി. ഇയാള്‍ ബാങ്കിലെ മുന്‍ ജീവനക്കാരന്‍ ആയിരുന്നു. കേസുമായി ബന്ധപ്പെട്ട ആദ്യത്തെ അറസ്റ്റ് ആണ് ഇപ്പോള്‍ നടന്നത്. ഗോകുല്‍ നാഥ് ഷെട്ടിയാണ് മാനദണ്ഡങ്ങള്‍ മറികടന്ന് നീരവ് മോദിക്ക് ബയേഴ്സ് ക്രെഡിറ്റ് നല്‍കാന്‍ കൂട്ടുനിന്നതെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

ഇതിനായി വന്‍ തുക ഇയാള്‍ വാങ്ങിയിരുന്നുവെന്നും സിബിഐ വെളിപ്പെത്തുന്നു. കൂടാതെ ഏകജാലക ഓപ്പറേറ്റര്‍ മനോജ് കാരാട്ട്, നീരവ് മോദിയുടെ ഉദ്യോഗസ്ഥന്‍ ഹേമന്ത് ഭട്ട് എന്നിവരെ ഇന്ന് മുംബൈ സിബിഐ കോടതിയില്‍ ഹാജരാക്കും. അതേസമയം, നീരവ് മോദിയുടെ ബന്ധുക്കളുടെ സ്ഥാപനങ്ങളിലും റെയ്ഡ് തുടരുകയാണ്. ഗീതാഞ്ജലി ജ്വല്ലറി ഗ്രൂപ്പിന്റെ രണ്ട് ഷോറൂമുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തി. നീരവ് മോദിയുടെ ബന്ധു മെഹുല്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ളതാണ് ഗീതാഞ്ജലി ഗ്രൂപ്പ്.