നീരവ് മോദി കാരണം കുത്തുപാളയെടുത്ത് ജീവിതം വഴിമുട്ടി 18 ബിസിനസുകാരും 24 കമ്പനികളും

നീരവ് മോദി പറ്റിച്ചിട്ട് പോയത് രാജ്യത്തെ ബാങ്കുകളെ മാത്രമല്ല ഇവരുടെ ജ്വല്ലറികളുടെ ഫ്രാഞ്ചൈസിയെടുത്ത കുറെ പേരുടെ ജീവിതം തുലച്ചിട്ടാണ് നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്‌സിയും നാടു വിട്ടത്. ഇരുവരുടെയും തട്ടിപ്പുമൂലം 18 ബിസിനസുകാരെയും 24 കമ്പനികളെയും പാപ്പരാക്കി. 2013-17 കാലഘട്ടത്തില്‍ ഇവരുടെ ജ്വല്ലറികളുടെ ഫ്രാഞ്ചൈസിയെടുത്തവരാണ് ആപ്പിലായത്. മൂന്നുകോടി രൂപ മുതല്‍ 20 കോടി രൂപവരെ മുടക്കിയാണ് പലരും ഫ്രാഞ്ചൈസിയെടുത്തിട്ടുള്ളത്. മൂന്നുവര്‍ഷത്തെ കരാറിലാണ് ചോസ്‌കിയുമായി ഈ ഫ്രാഞ്ചൈസികള്‍ക്കുള്ളത്. സെക്യൂരിറ്റി ഡെപ്പോസിറ്റിന്മേല്‍ ചുരുങ്ങിയത് 12 ശതമാനം നേട്ടം കമ്മീഷന്‍വഴി വാഗ്ദാനം ചെയ്യുന്ന കരാറാണ് ഇവര്‍തമ്മിലുള്ളത്.

പണം പോയത് മാത്രമല്ല കുറ്റകരമായി ഗൂഢാലോചന, വഞ്ചന തുടങ്ങിയവ ഉള്‍പ്പെട്ട കേസുകളെല്ലാം ഈ ഫ്രാഞ്ചൈസികള്‍ക്കും ബാധകമാകും. ചോക്‌സിയുടെ കമ്പനികളുടെ വരുമാനവും ലാഭവും ആദായനികുതി വകുപ്പ് പരിശോധിച്ചുവരികയാണ്. ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജ്വല്ലറി, ഗിലി എന്നിവയുടെ ഡല്‍ഹി, ആഗ്ര, മീററ്റ്, ബംഗളുരു, മൈസുരു, കാര്‍ണല്‍ എന്നീ നഗരങ്ങളിലെയും ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലുമുള്ള ഫ്രാഞ്ചൈസികളെയുമാണ് തട്ടിപ്പ് ബാധിക്കുക.