മോദിയുടെ വഴിയെ പിണറായിയും ; സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പുകഴ്ത്താന്‍ ലക്ഷങ്ങള്‍ മുടക്കി പുതിയ തൊഴില്‍ മേഖല

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാതയിലാണ് കേരള മുഖ്യമന്ത്രി പിണറായിയുടെയും യാത്ര. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുവാന്‍ പുതിയ ഒരു തൊഴില്‍ മേഖല തന്നെ സൃഷ്ട്ടിച്ചതായി ജനം ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. കരാറടിസ്ഥാനത്തില്‍ 25 പേര്‍ അടങ്ങുന്ന സംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിക്കുന്നത്. ഇതിന്റെ തലവന് മാസം ഒന്നേകാല്‍ ലക്ഷം രൂപയാണ് ശമ്പളം. ലീഡര്‍ക്ക് പുറമെ 75,000 രൂപ ശമ്പളമുള്ള 4 കണ്ടന്റ് മാനേജര്‍മാര്‍, 25,000 രൂപ ശമ്പളമുള്ള 6 കണ്ടന്റ് ഡെവലപ്പര്‍മാര്‍, അരലക്ഷം രൂപ ശമ്പളമുള്ള 2 ഡേറ്റാ അനലിസ്റ്റുകള്‍, 25,000 രൂപ ശമ്പളമുള്ള 3 കണ്ടന്റ് അസിസ്റ്റന്റ് മാരും സംഘത്തിലുണ്ടാകും.

ഇത് കൂടാതെ സമൂഹ മാദ്ധ്യമങ്ങളില്‍ നിന്ന് ഓഡിയോ, വിഡിയോ, എഴുത്തുകള്‍, തുടങ്ങിയവ ശേഖരിച്ച് മറിച്ചു വില്‍ക്കുന്ന കമ്പനികള്‍ക്ക് 10 ലക്ഷം രൂപ നല്‍കി ഡേറ്റാബേസ് സ്വന്തമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.ഇങ്ങനെ പബ്ലിക് റിലേഷന്‍സ് വകുപ്പിനു കീഴില്‍ നിര്‍മ്മിക്കുന്ന സോഷ്യല്‍ മീഡിയ സെല്ലിന് ഒരു മാസം 41 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇപ്പോള്‍ തന്നെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ ബാധ്യതയുണ്ടാക്കാനൊരുങ്ങുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. നിലവില്‍ സര്‍ക്കാരിന്റെ അറിയിപ്പുകള്‍ കൈമാറാനും മറ്റുമായി മുഖ്യമന്ത്രിയ്ക്ക് പ്രത്യേക സോഷ്യല്‍ മീഡിയ സംഘവും മന്ത്രിമാര്‍ക്ക് പിആര്‍ഒ മാരും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പുകഴ്ത്തുന്നതിന് ലക്ഷങ്ങള്‍ ചിലവില്‍ ടിവി പരിപാടിയും നടത്തുന്നുണ്ട്.

ഇതിനെല്ലാം പുറമെയാണ് സമൂഹ മാദ്ധ്യമങ്ങള്‍ വഴി സര്‍ക്കാരിനെ പുകഴ്ത്താന്‍ പിആര്‍ഡിയുടെ കീഴില്‍ പുതിയ സംഘത്തെ നിയോഗിക്കുന്നത്. പാര്‍ട്ടിയുടെ സൈബര്‍ പോരാളികളും ഫെയ്‌സ്ബുക്കിലെ ന്യായീകരണ തൊഴിലാളികളും കരാര്‍ നിയമനം തരപ്പെടുത്താന്‍ രംഗത്തിറങ്ങിക്കഴിഞ്ഞു എന്നും ജനം ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ, സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഫേസ്ബുക്ക് , വാട്‌സാപ്പ് വഴി ഒരു മാസം പ്രചാരണം നടത്തിയതിന് 42 ലക്ഷം രൂപ നല്‍കിയത് വിവാദമായിരുന്നു. അന്ന് കരാര്‍ നല്‍കിയത് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ മകന്‍ ജൂലിയസ് മിര്‍ഷാദിന് ഷെയറുള്ള കമ്പനിക്കായിരുന്നു എന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അതേസമയം കേന്ദ്രത്തില്‍ മോദി നടപ്പിലാക്കി വിജയിച്ച സംരംഭമാണ് ഈ സോഷ്യല്‍ മീഡിയ പ്രചരണം. മോദിയെയും ബി ജെ പിയെയും പുകഴ്ത്തി എഴുതാനും കോണ്ഗ്രസ് പോലുള്ള എതിര്‍ പാര്‍ട്ടികളെ കരിവാരി തേയ്ക്കാനും ഈ സംഘത്തിനെയാണ് കേന്ദ്രം മുഖ്യമായും ഉപയോഗിക്കുന്നത്.