ബാങ്കുകളിലെ തട്ടിപ്പുകള്‍ തടയാന്‍ ആധാറിനു കഴിയില്ല എന്ന് സുപ്രീംകോടതി

രാജ്യത്ത് നടന്നുവരുന്ന ബാങ്ക് തട്ടിപ്പുകള്‍ തടയാന്‍ ആധാറിന് കഴിയില്ലെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിന്റെ അവകാശവാദത്തോട് സുപ്രീംകോടതി വിയോജിച്ചു. നീരവ് മോദി, വിജയ് മല്യ എന്നിവര്‍ ഉള്‍പ്പെട്ട ബാങ്ക് തട്ടിപ്പുകള്‍ സംബന്ധിച്ച വാര്‍ത്തകള്‍ വ്യാപക ചര്‍ച്ചാവിഷയമായതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ആധാറിന്റെ കാര്യക്ഷമത സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ അറ്റോര്‍ണി ജനറല്‍ ബാങ്ക് തട്ടിപ്പ് അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഭരണഘടനാ ബഞ്ചിലെ ജഡ്ജിമാര്‍ പല വാദങ്ങളോടും വിയോജിപ്പ് പ്രകടിപ്പിച്ചു. ബാങ്ക് തട്ടിപ്പ് അടക്കമുള്ളവ ആധാര്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തടയപ്പെടാനുള്ള സാധ്യത കുറവാണെന്ന് ജഡ്ജിമാര്‍ നിരീക്ഷിച്ചു.

സമൂഹത്തിലെ എല്ലാ തിന്മകള്‍ക്കും, പ്രത്യേകിച്ച് ബാങ്ക് തട്ടിപ്പുകള്‍ക്ക് അറുതിവരുത്താന്‍ ആധാറിന് കഴിയുമെന്ന് കരുതുന്നില്ലെന്ന് ഭരണഘടനാ ബഞ്ചിലെ ജസ്റ്റിസുമാരായ എ.കെ. സിക്രി, വെ.ഡി. ചന്ദ്രചൂഢ് എന്നിവര്‍ നിരീക്ഷിച്ചു. തട്ടിപ്പുകാരുടെ വിവരങ്ങളെല്ലാം ബാങ്കുകള്‍ക്ക് അറിയാം. ഒന്നും അറിയാതെയല്ല ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നത്. ബാങ്ക് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് തട്ടിപ്പുകള്‍ പലതും നടക്കുന്നത്. ഈ സാഹചര്യത്തില്‍ ബാങ്ക് തട്ടിപ്പുകള്‍ തടയാന്‍ ആധാറിന് കഴിയുമെന്ന വാദത്തോട് യോജിക്കാന്‍ കഴിയില്ലെന്ന് ന്യായാധിപര്‍ നിരീക്ഷിച്ചു.