കത്വ പീഡനം ; വിചാരണയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡല്‍ഹി : വിവാദമായ കത്വ പീഡനക്കേസിന്റെ വിചാരണയ്ക്ക് സുപ്രീംകോടതിയുടെ സ്റ്റേ. കേസ് ജമ്മുവിന് പുറത്തേക്ക് മാറ്റണമെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ എത്തിയിരുന്നു. ഹര്‍ജിയില്‍ തീരുമാനമുണ്ടാവുന്നത് വരെയാണ് സ്റ്റേ. കേസ് മെയ് ഏഴിന് വീണ്ടും കേള്‍ക്കും. വിചാരണ നീതി പൂര്‍വമല്ലെങ്കില്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളായിരുന്നു കോടതിയെ സമീപിച്ചത്.

കേസില്‍ സിബിഐ അന്വേഷണം വേണമെന്നും കക്ഷി ചേര്‍ക്കണമെന്നും പ്രതികളും സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. മാത്രമല്ല പ്രത്യേക കോടതി രൂപീകരിച്ച് വിചാരണ പൂര്‍ത്തിയാക്കുമെന്നാണ് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.