സാധാരണക്കാരന്റെ ജീവനും, സ്വത്തിനും ആര് സംരക്ഷണം നല്‍കും ?

കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രിയുടെ സുരക്ഷ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഏതൊരു മുഖ്യമന്ത്രിയെപ്പോലെ കേരളാ മുഖ്യമന്ത്രിക്കും സുരക്ഷ അവകാശപ്പെട്ടത് തന്നെയാണ് എന്നാല്‍ മുഖ്യമന്ത്രിയുടെ സുരക്ഷക്കായി ഇത്രയും സന്നാഹം മാറി നിക്കേണ്ടിയതായി വരുമ്പോള്‍ സാധാരണക്കാരന്റെ ജീവനും, സ്വത്തിനും ആര് സംരക്ഷണം നല്കുമെന്നതാണ് ഇപ്പോഴുയരുന്ന ചോദ്യം.

എല്‍.ഡി.എഫ് ഗവര്‍മെന്റ് അധികാരത്തിലെത്തിയ ഉടനെ തന്നെ താനുള്‍പ്പടെ മന്ത്രിമാരുടെ സുരക്ഷക്കായുള്ള അനാവശ്യ ചിലവുകള്‍ ചിലവ് ചുരുക്കലിന്റെ ഭാഗമായി ഉണ്ടാകുകയില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോഴുള്ള സുരക്ഷ ഏവരെയും അതുഭുതപ്പെടുത്തുന്നതാണ്.

മുഖ്യമന്ത്രിക്ക് പ്രത്യേക സുരക്ഷ സംഘം മാത്രമേയുള്ളുവെന്ന വാദം പൊളിച്ച് പോലീസ് ബന്തവസ് രേഖ ചര്‍ച്ചയാകുകയാണ്. പ്രത്യേക സുരക്ഷ ടീമിന് പുറമെ മറ്റ് പോലീസ് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തിയുള്ള സുരക്ഷാ ക്രമീകരണമാണ് പിണറായി വിജയനായി നടപ്പാക്കുന്നത്.

പ്രധാനമന്ത്രിമാര്‍ക്കുള്ളത് പോലെ അഡ്വാന്‍സ് ടീമും, നാനൂറോളം പോലീസുകാരെയും അണിനിരത്തിയായിരുന്നു കോട്ടയത്ത് സുരക്ഷ ഒരുക്കിയിരുന്നത്.
രണ്ട് ഗണ്‍മാന്‍ മാരും, ഒരു എസ്‌കോര്‍ട്ടും, ഒരു തണ്ടര്‍ബോള്‍ട്ട് എസ്‌കോര്‍ട്ട് ടീമും, പൈലറ്റ്. ഇതിന് പുറമെ പോകുന്നിടത്തെല്ലാം കൂടെ എപ്പോഴും ഒരു അഡ്വാന്‍സ് ടീമും. ഇതൊന്നും കൂടാതെ ജില്ലകളിലെ പരിപാടികള്‍ക്ക് വന്‍ പോലീസ് സന്നാഹം അണിനിരക്കണം. മുന്‍പെങ്ങുമില്ലാത്ത രീതിയില്‍ സാധാരണ വിവിഐപികള്‍ വേണ്ടി മാത്രം തയ്യാറാക്കുന്ന പ്രത്യേക ക്രമീകരണമാണ് പിണറായിയുടെ സുരക്ഷക്ക്.