കസ്റ്റഡിയിലെടുത്ത യുവാക്കള്‍ പൊലീസ് സ്റ്റേഷനില്‍ അക്രമാസക്തരായി ; എസ്‌ഐയുടെ കൈ അടിച്ചൊടിച്ചു

പൊലീസ് സ്റ്റേഷനില്‍ അക്രമസക്തരായ യുവാക്കള്‍ എസ്‌ഐയുടെ കൈ അടിച്ചൊടിച്ചു. റോഡില്‍ ബഹളം വെച്ചതിന് എടവിലങ്ങ് പൊടിയന്‍ ബസാര്‍ സ്വദേശികളായ വാലത്ത് വികാസ് (35), കുന്നത്ത് രഞ്ജിത്ത് (37) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്റ്റേഷനിലെത്തിയ ഇവര്‍ എസ്‌ഐയെ ആക്രമിക്കുകയും സ്റ്റേഷന്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു.ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. തെക്കേ നടയില്‍ അശ്വതി ബാറിനു സമീപം മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം നിയന്ത്രിക്കാന്‍ എത്തിയതായിരുന്നു പൊലീസ്.

കുറച്ചുപേരെ പൊലീസ് വിരട്ടിയോടിച്ചെങ്കിലും വികാസും രഞ്ജിത്തും പൊലീസിനോട് തട്ടിക്കയറുകയും തര്‍ക്കിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇരുവരെയും സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെ അക്രമം നടത്തുകയായിരുന്നു. കസേരയെടുത്ത് അടിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ചപ്പോഴാണ് എസ്‌ഐക്ക് പരിക്കേറ്റത്. വികാസിനെതിരെ 2017ലും പൊലീസിനെ ആക്രമിച്ചതിന് കേസുണ്ട്. പരിക്കേറ്റ എസ്‌ഐ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇരുവരെയും റിമാന്‍ഡ് ചെയ്തു.