ആര്‍ എസ് എസിനെതിരെ പരസ്യപ്രസ്താവന ; രാഹുല്‍ ഗാന്ധിക്ക് എതിരെ കോടതി കുറ്റംചുമത്തി

ആര്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി കോടതി. മഹാത്മാഗാന്ധിയെ കൊന്നത് ആര്‍.എസ്.എസുകാരാണ് എന്ന് പ്രസംഗിച്ചതിന്‍റെ പേരിലാണ് ഭീവണ്ടിയിലെ ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ രാജേഷ് കുണ്ടേ രാഹുലിനെതിരേ കേസുകൊടുത്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹര്‍ജി മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ രാഹുല്‍ അപ്പീല്‍ നല്‍കിയിരുന്നു എങ്കിലും തുടര്‍ന്ന്‍ അത് പിന്‍വലിച്ച് വിചാരണ നേരിടാന്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനുശേഷം ഭീവണ്ടിയിലെ കോടതിയില്‍ ഹാജരായ രാഹുല്‍ ജാമ്യമെടുക്കുകയും ചെയ്തു. ഈ കേസില്‍ ഏപ്രില്‍ 23-ന് വീണ്ടും ഹാജരാകേണ്ടതായിരുന്നെങ്കിലും രാഹുലിന്റെ അഭിഭാഷകനാണ് കോടതിയിലെത്തിയത്. ജൂണ്‍ 12-ന് നേരിട്ട് ഹാജരാകാന്‍ അന്ന് കോടതി രാഹുലിനോട് ആവശ്യപ്പെടുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുപ്രചാരണത്തിനിടെ 2014 മാര്‍ച്ച് ആറിനാണ് ഭീവണ്ടിയില്‍ രാഹുല്‍ ഗാന്ധി ആര്‍.എസ്.എസിനെതിരേ പ്രസംഗിച്ചത്. ‘ആര്‍.എസ്.എസുകാരാണ് ഗാന്ധിജിയെ കൊന്നത്. എന്നിട്ട് ഇന്ന് അവരുടെ ആള്‍ക്കാര്‍ ഗാന്ധിജിയെപ്പറ്റി പറഞ്ഞുനടക്കുകയാണ്’ എന്നായിരുന്നു പരാമര്‍ശം.