എസ്എഫ്‌ഐ പ്രവര്‍ത്തകനെ എസ്ഡിപിഐ കുത്തിക്കൊന്നു


ഇന്ന് സംസ്ഥാന വ്യാപക പഠിപ്പുമുടക്ക്
എറണാകളം: മഹാരാജാസ് കോളേജ് ബിഎസ്സി കെമിസ്ട്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കുത്തിക്കൊന്നു, മറ്റൊരു വിദ്യാര്‍ത്ഥി അര്‍ജ്ജുന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് ഈ ഹീന കൃത്യം ചെയ്തത്.

അക്രമിസംഘത്തില്‍ ഒരാള്‍ മാത്രമാണ് കോളേജിലെ വിദ്യാര്‍ത്ഥി, ബാക്കിയുള്ളവര്‍ ക്യാമ്പസിനു പുറത്തു നിന്നുമുള്ളവരാണ്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് സംഘത്തിലുണ്ടായിരുന്നത് എന്ന് പോലീസ് പറയുന്നു, സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റു ചെയ്തു.

നവാഗതരെ സ്വാഗതം ചെയ്യുന്നുന്നതുമായി ബന്ധപ്പെട്ട് കോളേജിന് പുറത്ത് പോസ്റ്ററുകള്‍ ഒട്ടിക്കുന്നതിനിടയില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അടങ്ങുന്ന സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ അഭിമന്യുവിനെയും അര്‍ജ്ജുനെയും ആശുപത്രിയില്‍ എത്തിച്ചു. വെന്റിലേറ്റര്‍ സഹായത്തോടെ അടിയന്തിര ശസ്ത്രക്രിയകള്‍ ചെയ്തുവെങ്കിലും അഭിമന്യുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അര്‍ജ്ജുന്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.

ക്യാമ്പസിനുള്ളില്‍ പ്രകോപനപരമായ യാതൊരു സംഭവവികാസങ്ങളും ഇല്ലാതിരുന്നിട്ടും ഗൂഢ ലക്ഷ്യത്തോടെയാണ് എസ്ഡിപിഐയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം ആസൂത്രിതമായി ഈ അക്രമം നടത്തിയതെന്ന് എം സ്വരാജ് എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കുമെന്നു എസ്എഫ്‌ഐ അറിയിച്ചു.