കാലാവസ്ഥ അനുകൂലം ; ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാന്‍ ശ്രമം തുടങ്ങി ; ഒരു കുട്ടിയെ പുറത്തെത്തിക്കാന്‍ വേണ്ടത് 11 മണിക്കൂര്‍

വടക്കന്‍ തായ്ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ പുറത്തെത്തിക്കുന്നതിനുള്ള അടിയന്തര രക്ഷാപ്രവര്‍ത്തനം ദൗത്യസേന തുടങ്ങി. മഴമാറി കാലാവസ്ഥ അനുകൂലമായതും, ഗുഹയിലെ ജലനിരപ്പ് താണതുമാണ് അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് ദൗത്യസംഘത്തെ പ്രചോദിപ്പിച്ചത്. വീണ്ടും മഴ ശക്തി പ്രാപിക്കും മുന്‍പ് കുട്ടികളെ പുറത്തെത്തിക്കാനുള്ള ഊര്‍ജിതശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാന്‍ ബഡ്ഡി ഡൈവിങ് എന്ന മാര്‍ഗമാണ് സ്വീകരിക്കുക. ഒരു മുങ്ങല്‍ വിദഗ്ധന്‍ മറ്റൊരാളെയും വഹിച്ചുകൊണ്ട് നീന്തുന്ന രീതിയാണിത്. നിലവില്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ഓരോ കുട്ടിക്കുമൊപ്പം രണ്ട് ഡൈവര്‍മാര്‍ വീതമുണ്ടാകും.

ഗുഹക്കുപുറത്തുനിന്ന് കുട്ടികളിരിക്കുന്ന സ്ഥലത്തേക്കെത്താന്‍ ആറ് മണിക്കൂര്‍ വേണം. ഒരു കുട്ടിയെ പുറത്തെത്തിക്കാന്‍ എടുക്കുക ചുരുങ്ങിയത് 11 മണിക്കൂര്‍ വേണം. വായുസഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ അതിസാഹസികമായി നീന്തിവേണം കുട്ടികളെ പുറത്തെത്തിക്കാന്‍. പല സ്ഥലങ്ങളിലും വെള്ളത്തിനടിയിലൂടെ ഡൈവ് ചെയ്യേണ്ടിവരും. വായുസഞ്ചാരം കുറവുള്ളിടത്ത് കൂടുതല്‍ ഓക്സിജന്‍ ടാങ്കുകള്‍ സ്ഥാപിക്കും. ലോകത്തിലെ തന്നെ പ്രമുഖ മുങ്ങല്‍ വിദഗ്ധരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ളത്.

18 അംഗ മുങ്ങല്‍ വിദഗ്ധ സംഘത്തില്‍ 13 പേര്‍ അന്താരാഷ്ട്ര തലത്തിലേതും അഞ്ചു പേര്‍ തായ്ലന്റിലേയും വിദഗ്ധരാണ്. ഗുഹക്ക് പറത്തു കടക്കാന്‍ കുട്ടികള്‍ ശാരീരികമായും മാനസികമായും തയാറാണെന്ന് അവരാടൊപ്പമുള്ള രക്ഷാപ്രവര്‍ത്തക സംഘം അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ കുടുംബങ്ങളെയും വിവരം അറിയിച്ചിട്ടുണ്ട്. വൈദ്യ സംഘം അടിയന്തര ചികിത്സയ്ക്ക് വേണ്ടിയുള്ള പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കി തയാറായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെ കഴിഞ്ഞ ദിവസം ഒരാള്‍ ശ്വാസംമുട്ടി മരിച്ചിരുന്നു.