ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പ് കഴിച്ച് 66 കുട്ടികള്‍ മരിച്ച സംഭവം ; രാജ്യത്ത് നാല് കഫ് സിറപ്പുകള്‍ക്ക് നിരോധനം

ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പ് കഴിച്ച് 66 കുട്ടികള്‍ മരിച്ച സംഭവത്തിനെ തുടര്‍ന്ന് രാജ്യത്ത് നാല് കഫ് സിറപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. പ്രൊമേത്താസൈന്‍ ഓറല്‍ സൊല്യൂഷന്‍, കൊഫെക്സാമെലിന്‍ ബേബി കഫ് സിറപ്പ്, മക്കോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ്പ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയാണ് നിരോധിക്കപ്പെട്ടവ. അതേസമയം കുട്ടികള്‍ മരിച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയാണ് കുട്ടികളുടെ മരണവുമായി ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പിന് ബന്ധമുണ്ടെന്ന വിവരം പുറത്തുവിട്ടത്.

ഹരിയാനയിലെ സോനെപത്തിലെ എം/എസ് മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡാണ് കഫ് സിറപ്പുകള്‍ നിര്‍മ്മിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഈ സമയത്ത് ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, കമ്പനി ഈ ഉല്‍പ്പന്നങ്ങള്‍ ഗാംബിയയിലേക്ക് മാത്രമാണ് കയറ്റുമതി ചെയ്തതെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിച്ച കഫ് സിറപ്പ് വൃക്കകള്‍ക്ക് ക്ഷതമേല്‍പ്പിക്കുകയും മരണത്തിന് ഇടയാക്കുകയും ചെയ്യുന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ബുധനാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഗാംബിയയിലെ നാല് കഫ് സിറപ്പുകളെക്കുറിച്ച് WTO ഒക്ടോബര്‍ 5 ന് മെഡിക്കല്‍ ഉല്‍പ്പന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയ നാല് നിലവാരമില്ലാത്ത (ഹാനികരമായ) പീഡിയാട്രിക് മരുന്നുകള്‍ പ്രോമെതസൈന്‍ ഓറല്‍ സൊല്യൂഷന്‍, കോഫെക്സ്മാലിന്‍ ബേബി കഫ് സിറപ്പ്, മക്കോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയാണെന്ന് വ്യക്തമായിട്ടുണ്ട്. 28 കുട്ടികളെങ്കിലും വൃക്ക തകരാര്‍ മൂലം മരിച്ചതിനെത്തുടര്‍ന്ന്, അന്വേഷണത്തിന്റെ ഫലം വരെ, പാരസെറ്റമോള്‍ വിഭാഗത്തില്‍പ്പെടുന്ന ഈ സിറപ്പ് ഉപയോഗിക്കുന്നത് നിര്‍ത്താന്‍ ഗാംബിയയിലെ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാസം ആശുപത്രികളോട് ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയുടെ സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത് നിര്‍മ്മാതാക്കള്‍ നിലവാരമില്ലാത്ത മരുന്നുകള്‍ ഗാംബിയയിലേക്ക് മാത്രമാണ് വിതരണം ചെയ്തതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.